സൗദി അഴിമതി കേസ്; വലീദ് ബിന്‍ രാജകുമാരന് രണ്ടു മാസത്തിനുശേഷം മോചനം

അഴിമതി കേസില്‍ സൗദിയില്‍ അറസ്റ്റില്‍ കഴിഞ്ഞിരുന്ന ശതകോടീശ്വരന്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന് രണ്ടു മാസത്തിനുശേഷം മോചനം. ശനിയാഴ്ച അദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയതായി കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം വലീദിന്റെ അഭിമുഖം റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിന്റെ പിന്നാലെയാണ് മോചനം. നിരപരാധിത്വം തെളിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിട്ടയക്കുമെന്നാണ് കരുതുന്നതെന്നും തന്നോട് ഭരണാധികാരികള്‍ മോശമായി പെരുമാറിയിട്ടില്ലെന്നും വലീദ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലിലെ സ്യൂട്ടില്‍ നിന്നും നല്‍കിയ അഭിമുഖത്തരില്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ നവംബര്‍ നാലിനാണ് വലീദ് അടക്കം 200ഓളം രാജകുമാരന്‍മാരും മന്ത്രിമാരും മുന്‍മന്ത്രിമാരും ബിസിനസുകാരുമടക്കം 250ഓളം പേര്‍ സൗദിയില്‍ അറസ്റ്റിലായത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി വിരുദ്ധ നീക്കത്തിലാണ് രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായത്.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സഹോദര പുത്രനാണ് വലീദ് ബിന്‍ തലാല്‍. നിക്ഷേപ സ്ഥാപനമായ കിങ്ഡം ഹോള്‍ഡിംഗും എംബിസി ചാനലും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണ്. ന്യസ് കോര്‍പ്, സിറ്റി ഗ്രൂപ്പ്, ട്വിറ്റര്‍ എന്നിവയിലടക്കം അദ്ദേഹത്തിന് പങ്കാളിത്തമുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍, കൈക്കൂലി, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങളിലായിരുന്നു വലിദ്് രാജകുമാരനെ അറസ്റ്റ് ചെയ്തത്.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളില്‍ ഒന്നായ എംബിസി ചാനല്‍ ഗ്രൂപ്പ് ഉടമ വലീദ് ആലുഇബ്രാഹിമിനെയും വിട്ടയച്ചിട്ടുണ്ട്. അഴിമതിയിലൂടെ സമ്പാദിച്ച പണം പൊതുഖജനാവില്‍ തിരിച്ചടക്കുന്നതിന് ഒത്തുതീര്‍പ്പ് ധാരണയുണ്ടാക്കിയതിനെ തുടര്‍ന്നാണ് മോചനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫവാസ് അബ്ദുല്‍ അസീസ് അല്‍ഹുകൈര്‍ കമ്പനിയിലെ ഏറ്റവും വലിയ ഓഹരിയുടമകളില്‍ ഒരാളായ ഫവാസ് അല്‍ഹുകൈര്‍, മുന്‍ റോയല്‍ കോര്‍ട്ട് പ്രസിഡന്റ് ഖാലിദ് അല്‍തുവൈജിരി, മുന്‍ കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് പ്രസിഡന്റ് തുര്‍ക്കി ബിന്‍ നാസിര്‍ രാജകുമാരന്‍ തുടങ്ങിയവര്‍ അടക്കം മറ്റേതാനും വ്യവസായികളെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും വിട്ടയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ നവംബര്‍ 29ന് മിതബ് ബിന്‍ അബ്ദുള്ള രാജകുമാരനെ മോചിപ്പിച്ചിരുന്നു. അധികൃതരുമായി ഒത്തു തീര്‍പ്പിനെ തുടര്‍ന്നായിരുന്നു അറസ്റ്റിലായി മൂന്നാഴ്ചക്കകം മോചനം സാധ്യമായത്. മുന്‍ ഭരണാധികാരി അബ്ദുള്ള രാജാവിന്റെ മകനായ മിതബ് നാഷണല്‍ ഗ്വാര്‍ഡ് മന്ത്രിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News