വടയമ്പാടി സമരം; മൈതാനം, പൊതു ഇടമായി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം മാര്‍ച്ച്; ഭൂമി എങ്ങനെയാണ് ക്ഷേത്രഭാരവാഹികള്‍ കൈവശപ്പെടുത്തിയതെന്ന് അന്വേഷിക്കണം

എറണാകുളം: വടയമ്പാടിയിലെ ഭജനമഠം മൈതാനിയെ ചൊല്ലിയുള്ള പ്രദേശവാസികളുടെ സമരം ശക്തമാകുന്നു.

ഒരു വിഭാഗം കയ്യടക്കിയ മൈതാനം, പൊതു ഇടമായി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേതൃത്വത്തില്‍ ഇന്ന് മാര്‍ച്ച് നടത്തും. വിഷയം ജാതീയമായി തിരിച്ച് സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി സിപിഐഎം കുറ്റപ്പെടുത്തി.

വടയമ്പാടി ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഒരേക്കര്‍ വിസ്തൃതിയുള്ള പൊതു മൈതാനം ക്ഷേത്ര ഭരണസമിതി കൈവശപ്പെടുത്തി ചുറ്റുമതില്‍ നിര്‍മ്മിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനെതിരെ പരിസരവാസികള്‍ രംഗത്തെത്തി സമരം ആരംഭിച്ചു. സമീപത്തെ പട്ടികജാതി സെറ്റില്‍മെന്റ് കോളനികളിലെ ജനങ്ങളായിരുന്നു സമരത്തിന്റെ മുന്‍നിരയില്‍.

ദളിതര്‍ മൈതാനത്ത് പ്രവേശിക്കുന്നത് തടയുന്നതിനാണ് മതില്‍ നിര്‍മ്മിച്ചതെന്ന് ആരോപണം ഉയര്‍ന്നു. ജാതിമതിലെന്ന് ആരോപിച്ച് സമരക്കാര്‍ മതില്‍ പൊളിച്ചുനീക്കി. പൊലീസ് സഹായത്തോടെ മതില്‍ പുനര്‍നിര്‍മ്മിച്ചതിനെ തുടര്‍ന്ന് സമരം ശക്തിമാക്കിയിരിക്കുകയാണ് സമരസമിതി.

ഇതിനിടെ മൈതാനം പൊതുഇടമായി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം രംഗത്തെത്തി. റവന്യു പുറമ്പോക്ക്, ക്ഷേത്ര ഭാരവാഹികള്‍ കൈവശപ്പെടുത്തിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും പാര്‍ട്ടി ഏരിയാ സെക്രട്ടറി സികെ വര്‍ഗ്ഗീസ് ആവശ്യപ്പെട്ടു.

മൈതാനം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേതൃത്വത്തില്‍ ഇന്ന് വിവാദ ഭൂമിയിലേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ച് ജില്ലാ സെക്രട്ടറി പി രാജീവ് ഉദ്ഘാടനം ചെയ്യും.

1981ല്‍ പ്രസ്തുത ഭൂമിക്ക് പട്ടയം ലഭിച്ചിരുന്നുവെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ വിശദീകരണം. എന്നാല്‍ ഈ രേഖ വ്യാജമാണെന്നും, അന്വേഷണം വേണമെന്നുമാണ് സമരസമിതിയുടെയും സിപിഐഎമ്മിന്റെയും നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here