സൗദിയില്‍ ലെവി തൊഴിലുടമതന്നെ വഹിക്കണം; തൊഴിലാളികളില്‍ നിന്ന് ഇടാക്കിയാല്‍ പിഴ; പുതിയ ഉത്തരവുമായി സാമൂഹ്യവികസനവകുപ്പ്

മനാമ: സൗദിയില്‍ വിദേശ തൊഴിലാളിയുടെ ഇഖാമ, റീഎന്‍ട്രി ഫീസുകളും ലെവിയും തൊഴിലുടമതന്നെ വഹിക്കണം. ഈ ഫീസുകള്‍ തൊഴിലാളികളില്‍ നിന്ന് ഇടാക്കുന്ന തൊഴിലുടമകള്‍ക്കെതിരെ പതിനായിരം റിയാല്‍ പിഴ ചുമത്താന്‍ തൊഴില്‍, സാമൂഹികവികസന മന്ത്രി ഡോ. അലി അല്‍ ഗഫീസ് ഉത്തരവിട്ടു.

തൊഴിലാളികളുടെ പേരുവിവരങ്ങള്‍, വേതനം, നിയമലംഘനങ്ങള്‍ക്ക് തൊഴിലാളികള്‍ക്ക് ചുമത്തിയ പിഴ എന്നിവ വ്യക്തമാക്കുന്ന റെക്കോഡുകളും ഹാജര്‍ രേഖകളും സ്ഥാപനത്തിന്റെ പ്രധാന ആസ്ഥാനത്ത് സൂക്ഷിക്കണം. ഇല്ലെങ്കില്‍ തൊഴിലുടമ 5000 റിയാല്‍ പിഴ ഒടുക്കണം. സര്‍വീസ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നാലും അപകീര്‍ത്തിയുണ്ടാക്കുകയോ തൊഴിലവസരങ്ങള്‍ കുറയ്ക്കുകയോ ചെയ്യുന്ന പരാമര്‍ശങ്ങള്‍ സര്‍വീസ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയാലും ഇതേ തുക പിഴ ലഭിക്കും.

കൃത്യമായി ജോലി നിര്‍വഹിക്കാത്തതിനും മറ്റും തൊഴിലാളികളില്‍നിന്ന് പിഴ ഇനത്തില്‍ ഈടാക്കുന്ന തുക അവര്‍ക്ക് ഗുണകരമായ മേഖലകളില്‍ ചെലവഴിച്ചില്ലെങ്കില്‍ പതിനായിരം റിയാലാണ് പിഴ. തൊഴില്‍മന്ത്രാലയ സേവനങ്ങളും തൊഴില്‍ വിസകളും ലഭിക്കാന്‍ വ്യാജവിവരം സമര്‍പ്പിക്കുന്ന തൊഴിലുടമകള്‍ക്ക് 25,000 റിയാല്‍ പിഴ ചുമത്തും.

വനിതാജീവനക്കാര്‍ ഹിജാബ് വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ആയിരം റിയാലും പിഴ ചുമത്തും. മന്ത്രാലയ ലൈസന്‍സില്ലാതെ സ്വദേശി എംപ്‌ളോയ്‌മെന്റ് ബ്യൂറോ മേഖലയില്‍ പ്രവര്‍ത്തിക്കല്‍, ലൈസന്‍സില്ലാതെ റിക്രൂട്ട്‌മെന്റ് തൊഴിലാളി കൈമാറ്റ മേഖലയില്‍ പ്രവര്‍ത്തിക്കല്‍, ലൈസന്‍സ് മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കല്‍ എന്നീ നിയമലംഘനങ്ങള്‍ക്ക് പതിനായിരം റിയാല്‍ പിഴ ഈടാക്കും.

കൂടാതെ ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും. ഇവയടക്കം പിഴയും ശിക്ഷകളും ലഭിക്കുന്ന 67 തൊഴില്‍നിയമ ലംഘനങ്ങള്‍ നിര്‍ണയിച്ചാണ് മന്ത്രി ഉത്തരവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here