സഹോദരന്‍ ശ്രീജിവിന്റെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തിയ അനിശ്ചിത കാല സമരം അവസാനിപ്പിച്ചു. സിബിഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്.
സിബിഐയില്‍ പൂര്‍ണ വിശ്വാസമുണ്ടന്നും ശ്രീജിത്ത് സൂചിപ്പിച്ചു. സിബിഐക്ക് മൊഴി കൊടുത്ത ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ശ്രീജിത്ത്.
സഹോദരന്‍ ശ്രീജീവിന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സമരം നടത്തുന്നത്. 2014 മാര്‍ച്ച് 21നാണ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ പാറശാല പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോള്‍ ശ്രീജീവ് മരിച്ചത്. ലോക്കപ്പില്‍ വച്ച് വിഷം കഴിച്ചെന്ന് പറഞ്ഞ് പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ശ്രീജീവ് ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയായെന്നും വിഷം ഉള്ളില്‍ ചെന്നിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച വിഷം ശ്രീജീവ് ലോക്കപ്പില്‍ വച്ച് കഴിച്ചുവെന്നായിരുന്നു പോലീസ് ഭാഷ്യം.
ശ്രീജിത്തിന്റെ സമരവുമായി ബന്ധപ്പെട്ട് LDF സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെത്തന്നെ നടപടികള്‍ എടുത്തിരുന്നു. സര്‍ക്കാര്‍ ശ്രീജിത്തിന്റെ പരാതിയെ തുടര്‍ന്ന് സമഗ്രമായ അന്വേഷണം നടത്തി. കേസില്‍ പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തു. 10 ലക്ഷം രൂപ മരിച്ച ശ്രീജീവിന്റെ കുടുംബത്തിന് നല്‍കി.
കേസ് സിബിഐ അന്വേഷണത്തിനു വിടുകയും ചെയ്തു. എന്നാല്‍ സിബിഐക്ക് കേസ് എടുക്കനാവില്ലെന്നു കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം അറിയിക്കുകയായിരുന്നു. സിബിഐ അന്വേഷണത്തിന് തക്ക പ്രാധാന്യം കേസിനു ഇല്ല. കേരളത്തില്‍ നിന്ന് അമിതഭാരമാണ് സിബിഐക്കു വരുന്നത്. അത് കൊണ്ട് അന്വേഷിക്കാന്‍ പറ്റില്ലഇതാണ് മറുപടി.
അപൂര്‍വ്വവും അസാധാരണവുമായ ഒരു കേസായി ഇതിനെ കാണുന്നില്ലെന്നാണ് സിബിഐ അറിയിയിച്ചത്. ജോലിഭാരമുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നിരസിക്കുകയാണെന്ന നിലപാടാണ് സിബിഐ എടുത്തത്.
ശ്രീജിത്തിന്റെ സമരം സംസ്ഥാന സര്‍ക്കാരിനെതിരെ ആണെന്ന് വരുത്താന്‍ കോണ്‍ഗ്രസ്സും യുവ മോര്‍ച്ചയും രംഗത്തെത്തിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെയ്യാവുന്നതൊക്കെ ചെയ്തതായി രേഖകള്‍ വ്യക്തമാക്കുന്നു.
ഒടുവില്‍ സിബിഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് 782ാം ദിവസത്തിലെത്തിയ സമരം ശ്രീജിത്ത് അവസാനിപ്പിച്ചത്.
CBIയിൽ വിശ്വാസമുണ്ടെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും ശ്രീജിത്ത് പറഞ്ഞു. സഹോദരന്‍റെ മരണം സംബന്ധിച്ച് ശ്രീജിത്തിൽ നിന്നും അന്വേഷണ സംഘം മൊഴിയും രേഖപ്പെടുത്തി. കേസന്വേഷണം ആരംഭിച്ചതായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ശ്രീജിത്ത് പറഞ്ഞു.
ഇൗ മാസം 23നാണ് CBIയുടെ തിരുവനന്തപുരം യൂണിറ്റ് FIR രജിസ്റ്റർ ചെയ്ത് കേസന്വേഷണം ആരംഭിച്ചത്. തുടർന്ന് പരാതിക്കാരനായ ശ്രീജിത്തിൽ നിന്ന് ഇന്ന് സംഭവം സംബന്ധിച്ച് മൊഴിയും രേഖപ്പെടുത്തി. DYSP അന്തകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. കേന്ദ്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ശക്തമായ ഇടപെടലിനെ തുടർന്നാണ് കേസ് ഏറ്റെടുക്കാൻ CBI തയ്യാറായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here