ഇരുട്ടിന്റെ മറപറ്റി നിറയൊഴിച്ചും ഉയിരെടുത്തും ഇന്ത്യയില്‍ എതിരാളികളെ നിശബ്ദരാക്കുകയാണെന്ന് പ്രമുഖ എഴുത്തുകാരി തസ്ലിമ നസ്‌റീന്‍. ഗൗരിലങ്കേഷും, ഖല്‍ബുര്‍ഗിയും വധിക്കപ്പെട്ടത് രാജ്യത്തെ ഹിന്ദുതീവ്രവാദം ശക്തിപ്പെടുന്നതിന്റെ ഉദാഹരണമാണ്. എതിരാളികളെ നിശബ്ദാക്കുന്ന രാഷ്ട്രീയമാണ് രാജ്യം നേരിടുന്ന വെല്ലുവിളിയെന്നും തസ്ലിമ കോട്ടയത്ത് പറഞ്ഞു.
സഹിഷ്ണുതയുടെ മതമെന്ന ഹിന്ദുമതത്തെക്കുറിച്ചുള്ള വിശ്വാസം തെറ്റാണെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നതാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുളള ഏതു നീക്കവും ജനാധിപത്യത്തിന് ഭീഷണിയാണ്. ഒപ്പം പൗരസ്വാതന്ത്ര്യം ഹനിക്കുന്നതും.
തന്നെ വീട്ടില്‍ തന്നെ തളച്ചിടാനും വിലക്കു കല്‍പ്പിച്ച് മാറ്റി നിര്‍ത്താനും ജന്മനാട്ടില്‍ വഴിയൊരുക്കിയത് തീവ്രവാദികളാണ്. അത് നാടുവിടുന്നത് വരെ എത്തിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലും അത് തന്നെ സംഭവിച്ചു. ഭീഷണിയുടെ പേരില്‍ ഹൈദ്രാബാദ് വിടേണ്ടിവന്ന തനിക്ക് പശ്ചിമ ബംഗളില്‍ അഭയം ലഭിച്ചുവെങ്കിലും അത് പിന്നീട് സുരക്ഷയുടെ പേരിലുളള വീട്ടുതടങ്കലായി മാറി.
കൂടാതെ ഔറംഗബാദ് സന്ദര്‍ശനവും അജന്ത, എല്ലോറ പര്യടനവും അട്ടിമറിച്ചതും തീവ്രവാദികളാണെന്നും തസ്ലീമ വ്യക്തമാക്കി. കനത്ത സുരക്ഷാ വലയത്തിലാണ് കോട്ടയത്ത് ഡിസി ബുക്സ് സംഘടിപ്പിച്ച സംവാദത്തില്‍ പങ്കെടുക്കാന്‍ തസ്ലീമ എത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here