ദില്ലി: ബിജെപി അംഗങ്ങളുടെ മരണത്തെ തുടര്‍ന്ന് രാജസ്ഥാനിലെ അല്‍വാര്‍, അജ്മീര്‍ ലോകസഭാ മണ്ഡലങ്ങളിലും മണ്ഡല്‍ഘട്ട് നിയമസഭാ മണ്ഡലത്തിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നു തരിപ്പണമായി.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനുമുള്ള വ്യക്തമായ സന്ദേശമാണ് രാജസ്ഥാന്‍ ജനത നല്‍കിയിരിക്കുന്നത്. വസുന്ധര രാജ സിന്ധ്യ സര്‍ക്കാരിനോടും മോദി സര്‍ക്കാരിനോടുള്ള ശക്തമായ എതിര്‍പ്പാണ് സ്വന്തം തട്ടകത്തിലും ബിജെപിക്ക് തിരിച്ചടിയായത്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ഗംഭീര പ്രകടനത്തിന് പിന്നാലെ രാജസ്ഥാനില്‍ സിറ്റിംഗ് സീറ്റുകളില്‍ ബിജെപിയെ നിലംപരിശാക്കിയത് കോണ്‍ഗ്രസിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.
മൂന്നു സീറ്റിലും മുന്നേറുന്ന കോണ്‍ഗ്രസാണ് ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്തത്. വസുന്ധരരാജാ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്തു ഈ വര്‍ഷം പകുതിയോടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായയുള്ള സെമി ഫൈനലായാണ് ഉപതെരഞ്ഞടുപ്പിനെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിശേഷിപ്പിച്ചത്.
അജ്മീറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രഘു ശര്‍മ്മ 1,54336 വോട്ടിനും അല്‍വാറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കരണ്‍ സിങ് 59,935 വോട്ടിനും മുന്നിട്ട് നില്‍ക്കുകയാണ്.
രാജസ്ഥാനിലെ മണ്ഡല്‍ഘട്ട് നിയസഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവേക് തകര്‍ 11 ,136 വോട്ടിന് ബിജെപിയുടെ ശക്തി സിങ് ഹെഡ്‌ഗെയെ പരാജയപ്പെടുത്തി.
രാജസ്ഥാനില്‍ ഭരണമാറ്റമുണ്ടാകുമെന്ന വിലയിരുത്തലുകള്‍ക്ക് ശക്തിപകരുന്നതാണ് കോണ്‍ഗ്രസിന്‍റെ നേട്ടം. സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമാണ് സംസ്ഥാനത്തുണ്ടാക്കിയിരിക്കുന്നത്.
സ്വന്തം തട്ടകത്തിലേറ്റ തിരിച്ചടി മോദിക്കും വസുന്ധരയ്ക്കും സംഘപരിവാര്‍ നേതാക്കള്‍ക്കും ഉണ്ടാക്കുന്ന ക്ഷതം ചെറുതല്ല. മോദി വിരുദ്ധ ക്യാംപിന് ആക്കം കൂട്ടുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.
ബംഗാളിലെ നോവപാറ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 63,000 വോട്ടുകള്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ സിങ് വിജയിച്ചു.
മറ്റൊരു മണ്ഡലമായ ഉള്‍ബെറിയയില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി സജിത അഹമ്മദ് 20,8180 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മുന്നിട്ട് നില്‍ക്കുകയാണ്. ബിജെപിയാണ് രണ്ടാം സ്ഥാനത്ത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here