നായകന്‍ വീരനായകനായി; ഗംഭീര സെഞ്ചുറിയുമായി ഡുപ്ലെസിസ് ആതിഥേയരുടെ രക്ഷകനായി; ഇന്ത്യന്‍ വിജയലക്ഷ്യം 270

ഇന്ത്യ ദക്ഷിണാഫ്രിക്ക ആറുമത്സര ഏകദിന പരമ്പരയ്ക്ക് ഡർബനില്‍ ആവേശകരമായ തുടക്കം. ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് മുന്നില്‍ 270 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് വെച്ചിരിക്കുന്നത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആതിഥേയരുടെ ബാറ്റിംഗ് നിര ആദ്യം തകര്‍ന്നെങ്കിലും നായകന്‍ ഫാഫ് ഡുപ്ലെസി രക്ഷകനായി അവതരിച്ചു.

ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തെ സധൈര്യം നേരിട്ട ഡുപ്ലെസി ഉജ്ജ്വല സെഞ്ചുറിയോടെ ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. 112 പന്തില്‍ 2 സിക്സറുകളും 11 ഫോറുകളും അടക്കം 120 റണ്‍സ് നേടിയാണ് ഡുപ്ലെസിസ് മടങ്ങിയത്. അവസാന ഓവറില്‍ ഭുവനേശ്വര്‍ കുമാറാണ് ഡുപ്ലെസിസിനെ വീ‍ഴ്ത്തിയത്.

ഒരു ഘട്ടത്തില്‍  135 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടമായി അപകടാവസ്ഥയിലായിരുന്നു  ദക്ഷിണാഫ്രിക്ക. എന്നാല്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത നായകന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം നേടി.

ഹഷിം ആംലയും ക്വിന്‍റണ്‍ ഡി കോക്കുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഇന്നിംഗ്സ് തുടങ്ങിയത്. പേസിന് തുണയേകുമെന്ന പ്രതീക്ഷിച്ചിരുന്ന പിച്ചില്‍ കരുതലോടെയാണ് ഓപ്പണര്‍മാര്‍ തുടങ്ങിയത്. എന്നാല്‍ സ്കോര്‍ ബോര്‍ഡില്‍ 31 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.

16 റണ്‍സെടുത്ത അംലയെ വീ‍ഴ്ത്തി ബുംറയാണ് ഇന്ത്യ കാത്തിരുന്ന തുടക്കം സമ്മാനിച്ചത്. പിന്നാലെ ഡി ക്കോക്കിനെയും മാര്‍ക്രത്തിനെയും വീ‍ഴ്ത്തി ചാഹല്‍ ആഞ്ഞടിച്ചു.

ശേഷം കുല്‍ദീപും ആഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാരെ വട്ടം കറക്കി. ഏകദിന സ്പെഷ്യലിസ്റ്റുകളാണ് ഡുമിനിയേയും മില്ലറിനേയുമാണ് കുല്‍ദീപ് വീ‍ഴ്ത്തിയത്. മോറിസ് നായകന് കൂട്ടായെത്തിയതോടെ കളി മാറി.

ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ ബോര്‍ഡിന് വേഗം കൂടി. ഒടുവില്‍ സ്കോര്‍ ബോര്‍ഡില്‍ 208 ആയപ്പോള്‍ 37 റണ്‍സ് നേടിയ മോറിസിനെ കുല്‍ദീപ് വീ‍ഴ്ത്തി. എന്നാല്‍ ഫെല്‍ക്വായോ നായകന് പിന്തുണ നല്‍കി.

നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സാണ് ആതിഥേയര്‍ നേടിയത്. ഫെല്‍ക്വായോ 27 റണ്‍സ് നേടി പുറത്താകാതെ നിന്നു. കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ചാഹല്‍ രണ്ട് വിക്കറ്റ് വീ‍ഴ്ത്തി.

പരിക്കേറ്റ ഡിവില്ലേ‍ഴ്സിന് പകരക്കാരനായി മാര്‍ക്രം ഏകദിനത്തില്‍ അരങ്ങേറിയെന്നതാണ് മത്സരത്തിന്‍റെ സവിശേഷത.

ഏകദിന സ്പെഷ്യലിസ്റ്റുകളാണ് ജെ പി ഡുമിനി. ഡേവിഡ് മില്ലര്‍ ക്രിസ് മോറിസ് ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ട്. ഇവര്‍ക്ക് പുറമെ റബാഡ, മോണെ മോര്‍ക്കല്‍, ഫെല്‍ക്വായോയും കളത്തിലുണ്ട്. ഫാഫ് ഡുപ്ലെസിസ് നയിക്കുന്ന ടീം ഏകദിന റാങ്കിങ്പട്ടികയിൽ ഒന്നാമതാണ്.

അതേസമയം ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കളിക്കുന്നത്. അവസാന ടെസ്റ്റില്‍ നേടിയ വിജയവും ഏകദിനത്തിലെ സമീപകാല പ്രകടനങ്ങളും തുണയാകുമെന്ന പ്രതീക്ഷയിലാണ് കൊഹ്ലി പ്പട.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here