കേന്ദ്ര ബജറ്റ് വിലക്കയറ്റം രൂക്ഷമാക്കും: മുഖ്യമന്ത്രി

കൊച്ചി: കേന്ദ്രബജറ്റ് ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാമിനാഥന്‍ കമ്മീഷന്‍ ശിപാര്‍ശചെയ്ത താങ്ങുവില കര്‍ഷകര്‍ക്ക് ലഭ്യമാക്കും എന്നുപറഞ്ഞ് അധികാരത്തിലേറിയവര്‍ അത് നടപ്പിലാക്കാന്‍ യാതൊരു നടപടിയും ഇപ്രാവശ്യത്തെ ബജറ്റിലും സ്വീകരിച്ചിട്ടില്ല.

ഗ്രാമീണ മേഖലയുടെ വികസനത്തിന് വേണ്ട പദ്ധതികള്‍ക്ക് വകയിരുത്തിയിരിക്കുന്ന തുകയും കഴിഞ്ഞ വര്‍ഷത്തെ തോതിനെ അപേക്ഷിച്ച് കുറഞ്ഞു. പണപ്പെരുപ്പം ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നതും വിലക്കയറ്റം രൂക്ഷമാക്കുന്നതുമാണ് കേന്ദ്ര ബജറ്റ്.

കേരളത്തിന്റെ റെയില്‍വേ വികസനത്തിന് കാര്യമായ ഒരു സംഭാവനയും ഈ ബജറ്റ് നല്‍കുന്നില്ല. ഇന്ധനവിലയില്‍ 2 രൂപ ലിറ്ററിന് കുറച്ചു എന്ന് പറയുമ്പോഴും അതിനനുസൃതമായി സെസ് വര്‍ദ്ധിപ്പിച്ചു. രാജ്യത്തിന്റെ യഥാര്‍ത്ഥ സ്ഥിതിഗതികളോട് യാതൊരുവിധത്തിലും നീതിപുലര്‍ത്താന്‍ ഈ ബജറ്റിന് കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

പണപ്പെരുപ്പം ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നതും വിലക്കയറ്റം രൂക്ഷമാക്കുന്നതുമാണ് കേന്ദ്ര ബജറ്റ്. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും നയങ്ങള്‍ വിപല്‍ക്കരമാംവിധം മുമ്പോട്ടു കൊണ്ടുപോവുന്ന ബജറ്റ് രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കുമേല്‍ ഗുരുതരമായ ആഘാതമേല്‍പ്പിക്കും.

പൊതുമേഖലാ ഓഹരിവില്‍പന 72,000 കോടിയില്‍ നിന്നു 80,000 കോടിയിലേക്ക് ഉയര്‍ത്തി എന്നത് വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ ലയിപ്പിച്ചു കൈമാറാനുള്ള നീക്കവും എതിര്‍ക്കപ്പെടേണ്ടതുണ്ട്.

കേരളത്തിന്റെ റെയില്‍വേ വികസനത്തിന് കാര്യമായ ഒരു സംഭാവനയും ഈ ബജറ്റ് നല്‍കുന്നില്ല. കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള നിക്ഷേപ വര്‍ധനാ കാര്യത്തിലെ അവഗണനയും ഗുരുതരമായി കാണേണ്ടതുണ്ട്.

സ്വാമിനാഥന്‍ കമ്മീഷന്‍ ശിപാര്‍ശചെയ്ത താങ്ങുവില കര്‍ഷകര്‍ക്ക് ലഭ്യമാക്കും എന്നുപറഞ്ഞ് അധികാരത്തിലേറിയവര്‍ അത് നടപ്പിലാക്കാന്‍ യാതൊരു നടപടിയും ഇപ്രാവശ്യത്തെ ബജറ്റിലും സ്വീകരിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ കര്‍ഷകരെ കബളിപ്പിക്കലാണിത്. തൊഴിലുറപ്പ് പദ്ധതിയുള്‍പ്പെടെ ഗ്രാമീണ മേഖലയുടെ വികസനത്തിന് വേണ്ട പദ്ധതികള്‍ക്ക് വകയിരുത്തിയിരിക്കുന്ന തുകയും കഴിഞ്ഞ വര്‍ഷത്തെ തോതിനെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്.

വേതനകുടിശ്ശിക നല്‍കുന്നതിനായി പ്രത്യേക വകയിരുത്തലും ഇല്ല. വിദ്യാഭ്യാസം, ആരോഗ്യം, പട്ടികജാതിപട്ടികവര്‍ഗം, വനിതാക്ഷേമം എന്നീ മേഖലകളില്‍ അനുവദിച്ചിരിക്കുന്ന തുകയും മുന്‍ വര്‍ഷത്തെ തോതിനെ അപേക്ഷിച്ച് കുറവാണ് എന്നതാണ് വസ്തുത.

പെട്രോള്‍ ഡീസല്‍ വിലയില്‍ 2 രൂപ ലിറ്ററിന് കുറച്ചു എന്ന് പറയുമ്പോഴും അതിനനുസൃതമായി സെസ് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ആദായനികുതി ഉള്‍പ്പെടെയുള്ള നികുതിവരുമാനം കൂടിയിട്ടുണ്ടെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴും, അതുപയോഗിച്ച് ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. ചുരുക്കത്തില്‍ ജനങ്ങളെ വഞ്ചിക്കുന്ന ബജറ്റാണിത്. രാജ്യത്തിന്റെ യഥാര്‍ത്ഥ സ്ഥിതിഗതികളോട് യാതൊരുവിധത്തിലും നീതിപുലര്‍ത്താന്‍ ഈ ബജറ്റിന് കഴിഞ്ഞിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News