ചാമ്പ്യന്‍സ് യുവ ഇന്ത്യയെത്തേടി അപൂര്‍വ്വ റെക്കോര്‍ഡ്

അണ്ടര്‍19 ലോകകപ്പില്‍ പുതുചരിത്രമെ‍ഴുതി  ഇന്ത്യന്‍ യുവനിര കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ അപൂര്‍വ്വ റെക്കോര്‍കും സ്വന്തമായി. ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ടീം എന്ന വിശേഷണമാണ് ഇന്ത്യന്‍ യുവനിര പിടിച്ചെടുത്തത്.

നാലാം വട്ടമാണ് ഇന്ത്യ കൗമാര ലോകകപ്പില്‍ മുത്തമിടുന്നത്. മൂന്ന് തവണ വീതം കിരീടം നേടിയ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയപ്പോള്‍ തന്നെ  ചരിത്രം പിറക്കുമെന്നുറപ്പായിരുന്നു.

ഒടുവില്‍ എട്ട് വിക്കറ്റിന് കരുത്തരായ ഓസ്ട്രേലിയയെ കീ‍ഴടക്കി കിരീടവും ഏറ്റവും കൂടുതല്‍ തവണ നേട്ടം സ്വന്തമാക്കിയ ടീമെന്ന ഖ്യാതിയും ടീം ഇന്ത്യ പിടിച്ചെടുക്കുകയായിരുന്നു.

2000ത്തിലാണ് ഇന്ത്യ ആദ്യമായി ലോകകിരീടം നേടിയത്. മുഹമ്മദ് കൈഫിന്‍റെ നേതൃത്വത്തിലായിരുന്ന അന്ന് ഇന്ത്യന്‍ കൗമാരപ്പട ലോകകിരീടത്തില്‍ മുത്തമിട്ടത്. യുവരാജ് സിംഗടക്കമുള്ളവര്‍ ആ ടീമിന് അ‍ഴക് നല്‍കിയിരുന്നു.

2008ലാണ് ഇന്ത്യ വീണ്ടും ലോക കിരീടത്തില്‍ ചുംബിച്ചത്. വിരാട് കൊഹ്ലിയെന്ന ഇന്നത്തെ ഇന്ത്യന്‍ നായകന്‍റെ മികവിലായിരുന്നു അത്.

2012ലും ഇന്ത്യ കിരീട നേട്ടം ആവര്‍ത്തിച്ചു. അന്നും കംഗാരുക്കൂട്ടത്തെ തന്നെയാണ് ഇന്ത്യന്‍ യുവനിര തകര്‍ത്ത് തരിപ്പണമാക്കിയത്. ഉന്‍മുക്ത് ചന്ദിന്‍റെ മികവിലായിരുന്ന കിരീടനേട്ടം.

ചരിത്രം ആവര്‍ത്തിച്ചപ്പോള്‍ ന്യൂസിലാന്‍ഡില്‍ നടന്ന ടൂര്‍ണമെന്‍റില്‍ കലാശക്കളിയില്‍ പൃഥിഷായുടെ നേതൃത്വത്തിലെ സംഘം ഓസ്ട്രേലിയയെ 8 വിക്കറ്റിന് തകര്‍ത്ത് ഒരിക്കല്‍ കൂടി കിരീടം ഇന്ത്യയിലെത്തിച്ചു.

തകര്‍പ്പന്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ മന്‍ജോത് കല്‍റയാണ് ഇന്ത്യന്‍ കുതിപ്പിന് നേതൃത്വം നല്‍കിയത്. കല്‍റ തന്നെയാണ് കളിയിലെ താരവും.

ടോസ് നേടിയ ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 47.2 ഓവറില്‍ 216 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍മാരായ പൃഥി ഷായും കല്‍റയും മികച്ച തുടക്കമാണ് നല്‍കിയത്. 71 റണ്‍സ് ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത ശേഷമാണ് 29 റണ്‍സ് നേടിയ പൃഥി ഷാ പുറത്തായത്.

ലോകകപ്പിലെ അത്ഭുത താരം ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറിലെത്തിയതോടെ കളിയുടെ വേഗം കൂടി. മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞ ഗില്‍ 31 റണ്‍സ് നേടിയാണ് പുറത്തായത്.

നേരത്തെ മധ്യനിരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ജൊനാഥന്‍ മെര്‍ലൊയാണ് കംഗാരുപ്പടയ്ക്ക് ആശ്വാസമായത്. മെര്‍ലൊ 76 റണ്‍സ് നേടിയ ശേഷമാണ് പുറത്തായത്. രണ്ട് വിക്കറ്റ് വീതം വീ‍ഴ്ത്തിയ പോറല്‍, ശിവ സിംഗ്, നാഗര്‍കോട്ടി, എ എസ് റോയി എന്നിവര്‍ ചേര്‍ന്നാണ് കംഗാരുക്കൂട്ടത്തെ പിടിച്ചുകെട്ടിയത്.

രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ അത്ഭുതപ്രകടനമാണ് ഇന്ത്യന്‍ കുട്ടിപ്പട്ടാളം ടൂര്‍ണമെന്‍റിലുടനീളം പുറത്തെടുത്തത്. ഒരു മത്സരം പോലും പരാജയപ്പെടാതെയായിരുന്ന യുവനിരയുടെ പട്ടാഭിഷേകമെന്നത് വിജയത്തിന്‍റെ മാധുര്യം വര്‍ദ്ധിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News