എന്‍ഡിഎ വിടുന്ന കാര്യത്തില്‍ തീരുമാനമാകാതെ ടിഡിപി യോഗം; ബജറ്റ് അവഗണനക്കെതിരെ പ്രതിഷേധം തുടരും

ദില്ലി: ബിജെപിക്ക് താല്‍ക്കാലിക ആശ്വാസമായി എന്‍ഡിഎ വിടുന്ന കാര്യത്തില്‍ തീരുമാനമാകാതെ ടിഡിപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം അവസാനിച്ചു. അതേസമയം, ബജറ്റിലെ അവഗണനക്കെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ത്താനാണ് തീരുമാനം.

ആന്ധ്രയ്ക്ക് പരിഗണന കിട്ടുന്നത് വരെ എംപിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കും. ചന്ദ്രബാബു നായിഡുവിനെ അനുനയിപ്പിക്കാന്‍ അമിത് ഷാ ഇടപെട്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നെങ്കിലും ടിഡിപി നേതൃത്വം വാര്‍ത്ത നിഷേധിച്ചു.

ധനമന്ത്രി അരുണ്‍ജെയ്റ്റലി അവതരിപ്പിച്ച പൊതുബജറ്റില്‍ ആന്ധ്രപ്രദേശിനെ പൂര്‍ണമായും അവഗണിച്ചെന്നാരോപിച്ചാണ് തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎക്കെതിരെ രംഗത്തെത്തിയത്. ടിഡിപിയിലെ പല എംപിമാരും രാജി സന്നദ്ധതയും അറിയിച്ചിരുന്നു.

ശിവസേനയ്ക്ക് പിന്നാലെ എന്‍ഡിഎയെ പ്രതിരോധത്തിലാക്കി ടിഡിപിയും എന്‍ഡിഎ വിട്ടേക്കുമെന്ന സൂചന് നല്‍കിയാണ് ഇന്ന് അമരാവതിയില്‍ ടിഡിപി പാര്‍ലമെന്‍ഡറി പാര്‍ട്ടി യോഗം ചേര്‍ന്നത്. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ മൂന്നര മണിക്കൂറോളം നീണ്ട യോഗത്തില്‍ ബജറ്റിലെ അവഗണനയും ബിജെപി സംസ്ഥാന ഘടകത്തെ കുറിച്ചും ചര്‍ച്ച ചെയതു. അവഗണിച്ച നടപടിക്കെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ത്താനാണ് തീരുമാനം.

അതേസമയം, ബിജെപിക്ക് താല്‍ക്കാലിക ആശ്വാസം നല്‍കിക്കൊണ്ട് എന്‍ഡിഎ സഖ്യം വിടുന്ന കാര്യത്തില്‍ തീരുമാനമായില്ല. 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്നതിനാല്‍ ടിഡിപിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ശക്തമാണ്.

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിന്റെ നേതൃത്വത്തിലാണ് അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചന്ദ്രബാബുവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

എന്നാല്‍ അമിത് ഷായുമായും ശിവസേനയുമായും ചന്ദ്രബാബു സംസാരിച്ചിട്ടില്ലെന്ന് യോഗത്തിന് ശേഷം മന്ത്രിയായ വൈഎസ് ചൗധരി വ്യക്തമാക്കി. എത്രയും പെട്ടെന്ന് ടിഡിപി ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളില്‍ ചിലത് നല്‍കി ചന്ദ്രബാബുവിനെ അനുനയിപ്പിക്കാനാണ് എന്‍ഡിഎയുടെ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News