‘കുരീപ്പുഴ വിരണ്ടു കാണും,പേടി കൊണ്ട് നാവ് വരണ്ടു കാണും’; ആര്‍എസ്എസിനെ പരിഹസിച്ച് കെ ആര്‍ മീര; കവിത വൈറലാകുന്നു

വടയമ്പാടിയലെ ജാതി മതിലിനെതിരെ പ്രസംഗിച്ചതിന് ആക്രമണത്തിനിരയായ കവി കുരീപ്പു‍ഴയ്ക്ക് പിന്തുണയുമായി എ‍ഴുത്തുകാരി കെ ആര്‍ മീര. ആര്‍എസ്എസിനെതിരെ ഫേസ്ബുക്കില്‍ പരിഹാസ കവിതയെ‍ഴുതിയാണ് കെ ആര്‍ മീര പ്രതിഷേധം രേഖപ്പെടുത്തിയത്. സംഭവത്തിന് ശേഷം കുരീപ്പു‍ഴ പേടിച്ചു വിരണ്ട് ആര്‍എസ്എസായി ജാതിമതില്‍ പണിയാന്‍ പോകുന്നതാണ് കവിതയുടെ പ്രമേയം.

കെ ആര്‍ മീരയുടെ കവിത ഇവിടെ പൂര്‍ണ്ണമായി വായിക്കാം:

എഡേ മിത്രോം,

കുരീപ്പുഴയങ്ങു വിരണ്ടു കാണും.‌‌

പേടി കൊണ്ടു നാവു വരണ്ടു കാണും.

ശരീരം കിടുകിടാ വിറച്ചു കാണും.

കേട്ട തെറിയോര്‍ത്തു കരഞ്ഞു കാണും.

ഇനിയെങ്ങും പ്രസംഗിക്കുകയില്ലെന്ന് തീരുമാനിച്ചു കാണും

ഇനി കൊന്നാലും കവിതയില്ല എന്ന് ആണയിട്ടു കാണു

ഉള്ളിലെ ഹിന്ദുവിനെ വിളിച്ചുണര്‍ത്തിക്കാണും.

രക്തപുഷ്പാഞ്ജലി കഴിപ്പിച്ചു കാണും.

ഏലസ്സും രക്ഷയും ജപിക്കാന്‍ കൊടുത്തു കാണും.

മൃത്യുഞ്ജയത്തിനു രസീതെടുത്തു കാണും.

ജാതി സംഘടനയില്‍ അംഗത്വമെടുത്തു കാണും

ഒരു തടയണ കൊണ്ടു പുഴയങ്ങു വരണ്ടു പോകുന്നതു പോലെ

ഒരു തടയല്‍ കൊണ്ടു കുരീപ്പുഴയങ്ങു കൂരിപ്പുഴയായിക്കാണും.

ഇഷ്ടമുടിക്കായല്‍ ക്ലിഷ്ടമുടിക്കായലായിക്കാണും.

ശാഖയില്‍ ചേര്‍ന്നു കാണും.‌

നിക്കറെടുത്തിട്ടു കാണും.‌

ചുവന്ന കുറി തൊട്ടു കാണും.

ഓറഞ്ച് ചരടു കെട്ടിക്കാണും.

എഡേ മിത്രോം, കുരീപ്പുഴയിപ്പോള്‍ ജാതി മതില്‍ പണിയാന്‍ പോയിക്കാണും.

നാടു മുഴുവന്‍ വടയമ്പാടിയായിക്കാണും.

‘പ്രേതബാധ ഏറ്റ പോലെ രാത്രി വണ്ടി കൂകിടുമ്പോള്‍‌
പാലവും കേളനും’ പാടേ കുലുങ്ങിക്കാണും !

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here