അമേരിക്കയ്‌ക്കെതിരെ റഷ്യയുടെ ‘ഫാന്‍സി ബിയര്‍’ ആക്രമണം

അമേരിക്കയ്ക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തി റഷ്യന്‍ ഹാക്കര്‍മാര്‍. യുഎസിന്റെ തന്ത്രപ്രധാന സൈനിക രഹസ്യങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന് പുതിയ റിപ്പോര്‍ട്ട്.

‘ഫാന്‍സി ബിയര്‍’ എന്നറിയപ്പെടുന്ന റഷ്യന്‍ ഹാക്കര്‍മാരാണ് പുതിയ സൈബര്‍ ആക്രമണത്തിന് പിന്നില്‍. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെട്ടതും ഇതേ ഹാക്കര്‍മാരാണ്. സൈനിക ഡ്രോണുകള്‍, മിസൈലുകള്‍, റോക്കറ്റുകള്‍, സ്റ്റെല്‍ത് ഫൈറ്റര്‍ ജെറ്റുകള്‍, ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയ വിവരങ്ങളാണ് ചോര്‍ത്തിയത്.

ഈ മേഖലകള്‍ കൈകാര്യം ചെയ്യുന്ന ശാസ്ത്രജ്ഞരടങ്ങുന്ന 87 പേരില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നു രാജ്യാന്തര വാര്‍ത്താ ഏജന്‍സി അസോഷ്യേറ്റഡ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ചോര്‍ത്തിയ രഹസ്യങ്ങള്‍ എന്തൊക്കെയെന്നു വ്യക്തമായിട്ടില്ല. യുഎസിന്റെ സൈബര്‍ പ്രതിരോധത്തിന്റെ പിഴവാണ് ഈ ആക്രമണത്തിലൂടെ പുറത്തുവന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയുടെ പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ കമ്പനികളും ലോക്ക്ഹീഡ് മാര്‍ട്ടിന്‍, റായ്തിയോണ്‍, ബോയിങ്, എയര്‍ബസ് ഗ്രൂപ്പ്, ജനറല്‍ ആറ്റമിക്‌സ് തുടങ്ങിയ വലിയ കമ്പനികളും സൈബര്‍ ആക്രമണത്തിന് ഇരയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here