താജ്മഹല്‍ സംരക്ഷണ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും സുപ്രീംകോതിയുടെ രൂക്ഷ വിമര്‍ശനം. താജ്മഹല്‍ സംരക്ഷിക്കുന്നതിനുള്ള പദ്ധതി നാലാഴ്ചക്കകം നല്‍കണമെന്ന് സുപ്രീംകോടതി യുപി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങടങ്ങിയ രണ്ടംഗ ബഞ്ചിന്റേതാണ് ഉത്തരവ്.
താജ്മഹലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും ഒരു പോലെ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ച സുപ്രീംകോടതി വിഷയത്തില്‍ കടുത്ത അതൃപ്തിയും അറിയിച്ചു. താജ്മഹല്‍ സംരക്ഷിക്കുന്നതിന് വിശദമായ പദ്ധതി നാലാഴ്ചക്കകം സമര്‍പ്പിക്കാനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
താജ്മഹല്‍ സംരക്ഷിക്കണമെന്നും, മലിനീകരണം തടയണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ച മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ രണ്ടംഗ ബഞ്ചിന്റേതാണ് ഉത്തരവ്. താജ്മഹലിന് സമീപം ഹോട്ടലുകളുടെയും മറ്റും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടും അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് തടയാത്തത് എന്താണെന്നും യുപി സര്‍ക്കാരിനോട് കോടതി ചോദിച്ചു.
അതേ സമയം ആഗ്രയിലേക്കുള്ള കുടിവെള്ള വിതരണത്തിന് പൈപ്പ് ലൈന്‍ ഇടുന്നതിനായി സംരക്ഷിത മേഖലയിലുള്ള 234 മരങ്ങള്‍ മുറിക്കുന്നതിന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അനുമതി തേടിയെങ്കിലും സുപ്രീംകോടതി അനുമതി നല്‍കിയില്ല. മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ സ്ഥലമെവിടെയെന്ന് ചോദിച്ച കോടതി നാലാഴ്ചക്കകം ഇതില്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു.
ഇപ്പോഴുള്ള നടപടികള്‍ കൊണ്ട് താജ്മഹലിനെ സംരക്ഷിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അടുത്ത തലമുറകള്‍ക്ക് വേണ്ടിയും താജ്മഹല്‍ നിലനിര്‍ത്താനാവശ്യമായ പദ്ധതിയാണ് നടപ്പാക്കേണ്ടതെന്നും വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here