വിവാദമായ പാറ്റൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ടുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ എന്നിവരടക്കം അഞ്ച് പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി.
ഭരത് ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കേസിലെ എഫ് ഐ ആര്‍ അടക്കം കോടതി റദ്ദാക്കി.
പാറ്റൂര്‍ കേസിലെ വിജിലന്‍സ് അന്വേഷണവും കോടതി റദ്ദാക്കി. അന്ന് വിജിലന്‍സ് ഡയറക്ടറായിരുന്ന ജേകബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനങ്ങളും കോടതി ഉന്നയിച്ചു.
ജേക്കബ് തോമസിന്റെ തോന്നലുകളിൽ നിന്ന് ഉത്ഭവിച്ചതാണ് കേസെന്ന് കോടതി വിമർശിച്ചു . ലോകായുക്തയിൽ കേസ് നിലവിലിരിക്കെ ഒന്നര വർഷം കഴിഞ്ഞ് ജേക്കബ് തോമസ് ഒരു സുപ്രഭാതത്തിൽ കേസെടുത്തത് എന്ത് വെളിപാടിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ലെന്ന് കോടതി പറഞ്ഞു .
പാറ്റൂർ ഭൂമിയുടെ ഭൂപതിവു രേഖ വ്യാജമാന്നെന്ന് റിപ്പോർട് നൽകിയ ജേക്കബ് തോമസ് അത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കിയില്ല. റിപ്പോർട് നൽകാമെന്ന് കോടതിയിൽ പറഞ്ഞ ജേക്കബ് തോമസ് പിന്നീട് ഒഴിഞ്ഞുമാറി.
കോടതിയുടെ പരിഗണനയിരിക്കുന്ന കേസിൽ സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായം പറഞ്ഞത് കോടതിയലക്ഷ്യമാണെങ്കിലും നടപടി യിലേക്ക് കടക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സർക്കാർ ഭൂമി കയ്യേറ്റത്തിൽ ലോകായുക്തക്ക് മുന്നിൽ കേസുണ്ടെങ്കിൽ അതുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ ലോകായുക്തക്ക് ഉചിതമായ തീരുമാനമെടുക്കാം.
പാറ്റൂര്‍ കേസിലെ വിജിലന്‍സ് അന്വേഷണവും കോടതി റദ്ദാക്കികേസില്‍ നാലാമത്തെ പ്രതിയായിരുന്നു ഉമ്മന്‍ചാണ്ടി. പാറ്റൂരിലെ സർക്കാർ ഭൂമി സ്വകാര്യ കമ്പനിക്ക് ഫ്ലാറ്റ് നിർമ്മാണത്തിന് ചട്ടങ്ങള്‍ ലംഘിച്ച് കൈമാറിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here