ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പടുത്താന്‍ ശ്രമിച്ച കേസില്‍ ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; പിടിയിലായത് തീരദേശമേഖലയിലെ ആക്രമണങ്ങളിലെ സ്ഥിരം പ്രതികള്‍

മലപ്പുറം: ഉണ്യാലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വലിയ കമ്മുട്ടകത്ത് നിസാറിനെ വെട്ടിക്കൊലപ്പടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

ഉണ്യാല്‍ സ്വദേശികളായ കാക്കിന്റെ പുരക്കല്‍ സൈനുല്‍ ആബിദ് (23), കോയാമുവിന്റെ പുരക്കല്‍ ഫിറോസ് (24)എന്നിവരാണ് അറസ്റ്റിലായത്. താനൂര്‍ സിഐ സി അലവിയും സംഘവും താനൂരില്‍ വച്ചാണ് പ്രതികളെ പിടികൂടിയത്.

ജനുവരി 30ന് പുലര്‍ച്ചെ മൂന്നിന് പഞ്ചാരമൂലക്ക് സമീപമാണ് നിസാറിനെ വെട്ടാന്‍ ശ്രമിച്ചത്. ചാവക്കാട് നേര്‍ച്ച കഴിഞ്ഞു നിസാര്‍ സുഹൃത്തിനൊപ്പം വരുന്നുണ്ടെന്ന വിവരം ലഭിച്ച ലീഗ് അക്രമികള്‍ പഞ്ചാരമൂല ഭാഗത്ത് ആയുധങ്ങളുമായി പതിയിരുന്നു ആക്രമിക്കുകയായിരുന്നു.

നിസാറിന്റെ കൈകളും, കാലുകളും വെട്ടേറ്റതിനെ തുടര്‍ന്ന് അറ്റുതൂങ്ങിയിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സുഹൃത്ത് സമീര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 6ന് ഉണ്യാല്‍ ഫിഷറീസ് ഗ്രൗണ്ടിലുണ്ടായ ലീഗ് അക്രമത്തിലും നിസാറിന് പരുക്കേറ്റിരുന്നു. പറവണ്ണ ആലിന്‍ചുവട് കേന്ദ്രീകരിച്ചുള്ള മുസ്ലിംലീഗ് ക്വട്ടേഷന്‍ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ഉണ്യാല്‍ തീരദേശമേഖലയിലെ ആക്രമണങ്ങളിലെ പ്രതികള്‍ കൂടിയാണ് അറസ്റ്റിലായ സൈനുല്‍ ആബിദും, ഫിറോസും.

അതേസമയം, ആക്രമണം ആസൂത്രണം ചെയ്ത ക്രിമിനല്‍ സംഘത്തിന്റെ നേതാക്കളെ ഇതുവരെയും പിടികൂടാനായിട്ടില്ല. ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here