മലയാള സംഗീതലോകത്തെ സൂര്യകിരീടം വീണുടഞ്ഞിട്ട് 8 വര്‍ഷങ്ങള്‍. മലയാളിയുടെ ചുണ്ടികളില്‍ അന്നും ഇന്നും ഓടിയെത്തുന്ന ഒരു പിടി നല്ലഗാനങ്ങള്‍ സമ്മാനിച്ചാണ് ഗിരീഷ് പുത്തഞ്ചേരി വിടപറഞ്ഞത്
ഒരു തലമുറയുടെ തന്നെ ചലച്ചിത്ര സംഗീത ഭാവുകത്വത്തിന് പുതിയ നിര്‍വ്വചനം നല്‍കിയ അതുല്യ പ്രതിഭയായിരുന്നു ഗിരീഷ്പുത്തഞ്ചേരി. പ്രണയവും വിരഹവും ജീവിതവും പുത്തഞ്ചേരിയുടെ തൂലികയ്ക്ക് ഒരുപോലെ വഴങ്ങി. അദ്ദേഹത്തിന്റെ വിരള്‍ത്തുമ്പില്‍ ഒളിപ്പിച്ച അക്ഷയപാത്രത്തില്‍ മാസ്മരികത വിടര്‍ന്നുകൊണ്ടയിരുന്നു.
വര്‍ഷങ്ങള്‍ എത്രയോ കടന്ന് പോയിട്ടും പിന്നെയും പിന്നെയും ആ ഗാനപ്രപഞ്ചം മനസിലേക്ക് പടികടന്നെത്തുന്നുണ്ട്.
ആ തൂലികയില്‍ പിറന്ന ഭാവഗാനങ്ങള്‍ക്കായി മലയാളികള്‍ ഇന്നും വല്ലാതെ കൊതിക്കുന്നുമുണ്ട്.വാക്കുകളുടെ ഹരിമുരളീരവവുമായി പെയ്തിറങ്ങിയ ആ പാട്ട് പെട്ടന്നാണ് പാതിവഴിയില്‍ മുറിഞ്ഞ് പോയത്.
മഴവില്ലുപോലെ ഭംഗിയായും തൂവലുപോലെ മൃദുലവുമായി പുത്തഞ്ചേരി വാക്കുകളെ ചേര്‍ത്ത് വെച്ചപ്പോള്‍ മലയാളി ആ വാക്കുകളെ നിരന്തരം മൂളികൊണ്ടയിരുന്നു. ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്ന് ആരോ സ്വകാര്യം പറഞ്ഞത് വെച്ചത് ഇന്നും മലയാളിയുടെ ഗൃഹാതുരതയില്‍ നിറഞ്ഞു തന്നെ നില്‍ക്കുന്നുണട്. എത്രയോ ജന്മമായി സംഗീതലോകം തേടിയതും അദ്ദേഹത്തെതന്നെയായിരുന്നു.
കാലങ്ങളെത്രയോ കടന്ന് പേയിട്ടും കണ്ണു നനയിക്കുന്ന അമ്മ മഴക്കാറും ആരോടും മിണ്ടാതെയും മിഴികളില്‍ നോക്കാതെയകലുന്ന വിരഹവും പിന്നെ എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങള്‍ തോരാതെ പിന്നെയും പെയ്തു കൊണ്ടോയിരുന്നു.അദ്ദേഹം സമ്മാനിച്ച കാവ്യസുഗന്ധം ഇപ്പോഴും ഇവിടെയൊക്കെ തന്നെയുണ്ട്. മറന്നിട്ടും എന്തിനോ വീണ്ടും മലയാളിയുടെ മനസില്‍ പുത്തഞ്ചേരിയുടെ പാട്ടുകള്‍ തുളുമ്പിത്തൂവുന്നുമുണ്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here