മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കല്‍; സര്‍ക്കാരിനെ അഭിനന്ദിച്ച് സുപ്രീംകോടതി; നടപടി പൊതുജനക്ഷേമവും വിദ്യാഭ്യാസമേഖലയുടെ സംരക്ഷണവും മുന്‍നിര്‍ത്തി

ദില്ലി: മലാപ്പറമ്പ് എയുപി സ്‌കൂള്‍ ഉള്‍പ്പെടെ മൂന്ന് സ്‌കൂളുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത് ശരിവച്ച് സുപ്രീംകോടതി.

സര്‍ക്കാര്‍ നടപടി പൊതുജനക്ഷേമവും വിദ്യാഭ്യാസമേഖലയുടെ സംരക്ഷണവും മുന്‍നിര്‍ത്തിയാണെന്ന് ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് അഭിപ്രായപ്പെട്ടു.

കോഴിക്കോട് മലാപ്പറമ്പ് എയുപി, പാലാട്ട് എയുപി, തൃശൂര്‍ കിരാലൂര്‍ പിഎംഎല്‍പി സ്‌കൂള്‍ എന്നിവ ഏറ്റെടുത്തതിനെതിരെ മാനേജ്‌മെന്റുകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജികള്‍ തള്ളിയ സുപ്രീംകോടതി പ്രാഥമികവിദ്യാഭ്യാസസ്ഥാപനങ്ങള്‍ നിലനിര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തെ അഭിനന്ദിച്ചു.

ഭരണഘടനയുടെ 21 (എ) അനുച്ഛേദപ്രകാരവും 2009ലെ നിര്‍ബന്ധിത വിദ്യാഭ്യാസം ലഭിക്കാനുള്ള കുട്ടികളുടെ അവകാശനിയമപ്രകാരവും സര്‍ക്കാര്‍ നടപടി ശരിയാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

1958ലെ കേരളവിദ്യാഭ്യാസ നിയമത്തിലെ 15ാം സെക്ഷന്‍ പ്രകാരം സ്‌കൂള്‍ ഏറ്റെടുക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നും കോടതി പറഞ്ഞു.

പ്രവര്‍ത്തനം മതിയാക്കിയ സ്‌കൂളുകളാണ് ഏറ്റെടുത്തതെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി പ്രകാശും ചൂണ്ടിക്കാണിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here