കണ്ണൂർ എടയന്നൂരിൽ ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ രണ്ട് പേരും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് ഉത്തര മേഖല ഡിജിപി രാജേഷ് ദിവാന്‍ വ്യക്തമാക്കി. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
അന്വേഷണം ശരിയായ ദിശയിലാണെന്നും രാജേഷ് ദിവാന്‍ വ്യക്തമാക്കി. പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്നും യാതൊരുവിധ ബാഹ്യ സമ്മര്‍ദ്ദങ്ങളുമില്ലെന്നും അദ്ദേഹം അറിയിച്ചു.
ഷുഹൈബിന്റെ കൊലപാതകത്തിനു മുന്നേ നടന്ന കൊലവിളി മുദ്രാവാക്യത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ജില്ലാ പൊലിസിന്റെ അന്വേഷണം തൃപ്തികരമാണെന്നും അറസ്റ്റ് ചെയ്ത രണ്ടു പേർക്കും കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതൽ പ്രതികൾ ഇനി പുറത്തുണ്ടെന്ന് പൊലീസിന്റെ അന്വേഷണത്തിൽ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളോടല്ല കോടതിയോടും നിയമ സംവിധാനത്തോടുമാണ് പൊലിസ് മറുപടി പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
UAPA പോലുള്ള വകുപ്പുകൾ കൂടുതൽ പരിശോധിച്ച ശേഷം തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ ചുമത്താൻ പറ്റു എന്നാണ് പൊലീസിന്റെ വിശദീകരണം. തെളിവുകൾ പരിശോധിച്ച ശേഷമേ ഗുഢാലോചന സംബന്ധിച്ച കാര്യങ്ങൾ പറയാനാവു എന്നും അദ്ദേഹം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here