‘വിശപ്പിന്റെ വിലയായി സ്വന്തം ജീവന്‍ കൊടുക്കേണ്ടി വന്ന യുവാവ്’: ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതികരണവുമായി നിവിന്‍ പോളിയും മഞ്ജുവാര്യരും

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെത്തുടര്‍ന്ന് ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ നിവിന്‍ പോളിയും നടി മഞ്ജുവാര്യരും.

നിവിന്‍ പറയുന്നു:

ഹൃദയശൂന്യതയെന്ന് പറഞ്ഞാല്‍ അത് താരതമ്യേന കുറഞ്ഞുപോകും. കണ്ണിലും മനസ്സിലും അന്ധകാരം നിറഞ്ഞ മനുഷ്യത്വരഹിതമായ ഈ പ്രവൃത്തിയില്‍ മനുഷ്യനെന്ന നിലയില്‍ നാം ഓരോരുത്തരും ലജ്ജിച്ചു തല താഴ്‌ത്തേണ്ട അവസ്ഥയാണ്. വിശപ്പിന്റെ രുചിമറക്കാന്‍ മരണത്തിന്റെ രുചിയറിയെണ്ടിവന്ന ഒരു പച്ച മനുഷ്യന്‍. സുഹൃത്തേ… ഒരേ ഒരു വാക്ക്…. മാപ്പ്.! എല്ലാത്തിനും…

മഞ്ജുവിന്റെ വാക്കുകള്‍:

അട്ടപ്പാടിയിലെ കടുകുമണ്ണ ഊരില്‍ ജനിച്ചു വളര്‍ന്ന്, തൊഴില്‍ ചെയ്തു ജീവിച്ച, എപ്പോഴോ ബോധം മറഞ്ഞു പോയ, ഒരിക്കലും ആരെയും നോവിക്കാതെ കഴിഞ്ഞു പോയ ഒരു ജീവന്‍.

ഒറ്റ വരിയില്‍ പറഞ്ഞാല്‍ അതായിരുന്നില്ലേ മധു. കാട്ടില്‍ കഴിക്കാന്‍ ഒന്നുമില്ലാതെ വരുമ്പോള്‍ നാട്ടിലേക്കു വന്നു വിശപ്പടക്കാന്‍ വഴി തേടിയ ഒരാള്‍. സ്വന്തം ഊരിലെ ആള്‍ക്കൂട്ടം നീതി നടപ്പിലാക്കിയപ്പോള്‍ വിശപ്പിന്റെ വിലയായി സ്വന്തം ജീവന്‍ കൊടുക്കേണ്ടി വന്ന യുവാവ്.

മധുവിന് മുന്നില്‍ വീണ്ടും നമ്മുടെ കരുണയില്ലാത്ത മുഖം തെളിഞ്ഞു കണ്ടു, തിരിച്ചടിക്കാന്‍ ശേഷിയില്ലാത്തവര്‍ക്കും, പാവപ്പെട്ടവര്‍ക്കും, വിശക്കുന്നവര്‍ക്കും എതിരെ ക്രൂരമായി മുഖം തിരിക്കുന്ന നമ്മളില്‍ കുറച്ചു പേരുടെയെങ്കിലും രാക്ഷസ മുഖം.

ആള്‍ക്കൂട്ടത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ സ്ഥലമല്ല കേരളം എന്ന് വിചാരിച്ചിരുന്ന കാലം മുമ്പുണ്ടായിരുന്നു. മധുവിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു, അദ്ദേഹത്തിന് മരണാനന്തരമെങ്കിലും നീതി ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here