ഫാന്‍ ഫൈറ്റ് ക്ലബ് അടച്ചുപൂട്ടി; പഴി ‘സിപിസി’യുടെ തലയില്‍

തിരുവനന്തപുരം: ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മധുവിനെ വംശീയമായി അധിക്ഷേപിച്ച് ഫാന്‍ ഫൈറ്റ് ക്ലബ്ബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് അടച്ചുപൂട്ടി. അപകീര്‍ത്തി പോസ്റ്റുകളും കമന്റും നിറഞ്ഞതോടെ, ഫേസ്ബുക്കികള്‍ കൂട്ടതോടെ ഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പോസ്റ്റുകളുടെ ഉത്തരവാദിത്തം സിനിമാ പാരഡീസോ ക്ലബ്ബിന്റെ തലയില്‍ വച്ചാണ് ഗ്രൂപ്പ് അടച്ചുപൂട്ടിയെന്ന വിവരം അഡ്മിന്‍ അറിയിച്ചത്.


അഡ്മിന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞത് ഇങ്ങനെ:

സിനിമാ പാരഡീസോ ക്ലബ്ബിന്റെ നടത്തിപ്പുകാരില്‍ ചിലര്‍ ഒരു കാലത്ത് ഫാന്‍ ഫൈറ്റ് ക്ലബ്ബിലെ മുഖ്യ അംഗങ്ങള്‍ ആയിരുന്നു. പിന്നീട് ചിലരുടെ വ്യക്തി താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ കാലങ്ങളായി ഇരു ഗ്രൂപ്പുകളും തമ്മില്‍ ശത്രുതയിലായിരുന്നു.’

‘സിപിസി അവാര്‍ഡുമായി ബന്ധപ്പെട്ട് ചില തുറന്നെഴുത്തുകള്‍ ഫാന്‍ ഫൈറ്റ് ക്ലബ്ബില്‍ നടക്കുകയും സിപിസി ഗ്രൂപ്പ് അഡ്മിന്‍സിന്റെ ഇരട്ടത്താപ്പ് വെളിച്ചത്ത് കൊണ്ടുവരികയും ചെയ്തു. ഇതിനെതിരെ സംശയമുന്നയിച്ച ഒരു ഫാന്‍ ഫൈറ്റ് ക്ലബ്ബ് മെമ്പറെ സിനിമാ പാരഡൈസോ ക്ലബ് അഡ്മിന്‍ തെറിവിളിച്ചതിന്റെ ഓഡിയോ റെക്കോര്‍ഡിംഗ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.’

അതിന്റെ പ്രതിഷേധമെന്നവണ്ണം, ഫാന്‍ ഫൈറ്റ് ക്ലബ്ബ് ഗ്രൂപ്പിനെ ഇല്ലായ്മ ചെയ്യുക എന്ന ഉദ്ദേശത്തില്‍ കൃത്രിമായി നിര്‍മ്മിച്ച വര്‍ഗീയ വംശാധിക്ഷേപ പോസ്റ്റുകളിലൂടെ കുപ്രചരണങ്ങള്‍ നടത്തുകയായിരുന്നെന്നാണ് അഡ്മിന്റെ വാദം.

എന്നാല്‍ ഗ്രൂപ്പില്‍ കയറി നോക്കിയാല്‍, അഡ്മിന്റെ വാദം ശുദ്ധഅസംബന്ധമാണെന്ന് വ്യക്തമാണ്.

നടി പ്രിയ വാര്യരുടെ ചിത്രം വച്ച പോസ്റ്റിലാണ് മധുവിന് നേരെ ക്രൂരമായ അവഹേളനം ഫാന്‍ ഫൈറ്റ് ക്ലബില്‍ പ്രത്യക്ഷപ്പെട്ടത്.

പ്രിയയുടെ ചിത്രത്തില്‍ ‘പ്രിയ കുട്ടൂസിനെ കാണുമ്പോള്‍’ എന്ന ക്യാപ്ഷന്‍ നല്‍കി, തൊട്ട് താഴെ മധു കൈകള്‍ ബന്ധിക്കപ്പെട്ട നിലയില്‍ നില്‍ക്കുന്ന നിസഹായമായ ചിത്രത്തില്‍, ‘ഇതുപോലുള്ള വയനാടന്‍ മൈ..കളെ ഒക്കെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നു’ എന്നാണ് ക്രൂരമായ ഭാഷയില്‍ ഫാന്‍ ഫൈറ്റ് ക്ലബ്ബ് അവഹേളിച്ചിരിക്കുന്നത്.

പോസ്റ്റ് മാത്രമല്ല, മധുവിനെ തല്ലിക്കൊന്ന സംഭവത്തെ ഗ്രൂപ്പ് ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്.

‘മോഷ്ടിച്ചാല്‍ ആരായാലും തല്ല് കിട്ടും, കൊല്ലണം എന്ന് കരുതിയല്ല ആരും തല്ലുന്നത്. തല്ല് കൊള്ളാന്‍ ശേഷിയില്ല എന്ന് മനസിലാക്കാന്‍ ഡോക്ടര്‍മാരൊന്നുമല്ല തല്ലുന്നത്. പിന്നെ കള്ളനെ പിടിക്കുന്നത് നേരിട്ട് കണ്ടാല്‍ ആരായാലും സെല്‍ഫി എടുക്കും’-ഇങ്ങനെയൊക്കെയാണ് ഗ്രൂപ്പിലെ അംഗമായ സുമേഷ് സോമന്‍ എന്നയാള്‍ സംഭവത്തെ ന്യായീകരിച്ചത്.

നേരത്തെയും ഈ ഗ്രൂപ്പിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

വയനാട്ടുകാരെ പ്രാകൃതരായും തൃശൂരിനെ മൃഗരതിക്കാരായും അവതരിപ്പിച്ചുള്ള ട്രോളുകളാണ് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെടുന്നത്. കണ്ണൂരുകാരെ മുഴുവന്‍ ക്വട്ടേഷന്‍ സംഘങ്ങളായും കോഴിക്കോടുള്ളവരെ സ്വവര്‍ഗരതിക്കാരായും ഗ്രൂപ്പ് അംഗങ്ങള്‍ ചിത്രീകരിക്കുന്നു.

സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വികൃതമാക്കി ചിത്രീകരിക്കുന്നതും ഇവരുടെ പതിവാണ്. സംവിധായകന്‍ ഒമര്‍ ലുലു, അവതാരകന്‍ സാബുമോന്‍ തുടങ്ങിയവര്‍ ഈ ഗ്രൂപ്പില്‍ സജീവമാണെന്നും ആരോപണമുണ്ട്.

ഒരു സിനിമാ ഗ്രൂപ്പില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി സംസാരിച്ചതിന് ഒമര്‍ ലുലുവിനെ പുറത്താക്കിയിരുന്നു. ഫാന്‍ ഫൈറ്റ് ക്ലബ്ബ് ആണെന്ന് കരുതിയാണ് ഇത്തരം കമന്റ് ഇട്ടതെന്നായിരുന്നു അന്ന് ഒമര്‍ലുലുവിന്റെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here