പത്തുവയസുകാരിയെ പീഡിപ്പിച്ച ലീഗ് നേതാവ് ഒളിവില്‍; പീഡനം വീട്ടിലേക്ക് ടിവി കാണാന്‍ വിളിച്ച് വരുത്തിയശേഷം

മഞ്ചേരി: പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നഗരസഭാ മുസ്ലിംലീഗ് കൗണ്‍സിലര്‍ കാളിയാര്‍തൊടി കുട്ടന്‍ ഒളിവില്‍.

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ടിവി കാണാനെന്ന് പറഞ്ഞും മറ്റും വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. അറുപതുകാരനായ പ്രതി കഴിഞ്ഞ ഡിസംബറില്‍ പലതവണ കുട്ടിയെ പീഡിപ്പിച്ചു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയോട് അധ്യാപകര്‍ സംസാരിച്ചപ്പോഴാണ് വിവരം അറിയുന്നത്. തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ്‌ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് മഞ്ചേരി പൊലീസില്‍ പരാതി നല്‍കി. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്.

അമ്മ ഒപ്പമില്ലാത്ത കുട്ടി മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് താമസം. മുത്തശ്ശി ജോലിക്കുപോകുന്ന സമയംനോക്കിയാണ് കുട്ടിയെ പീഡിപ്പിച്ചത്. രോഗിയായ മുത്തച്ഛന്‍ കിടപ്പിലാണ്. കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി. പ്രതി മുങ്ങിയിരിക്കയാണെന്ന് മഞ്ചേരി പൊലീസ് പറഞ്ഞു.

ബാല പീഡന കേസില്‍ പ്രതിയായ നഗരസഭാ കൗണ്‍സിലറെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കൗണ്‍സിലര്‍ കുട്ടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കള്‍ ശനിയാഴ്ച നഗരത്തില്‍ പ്രകടനം നടത്തി. പ്രതിയുടെ കോലം കത്തിച്ചു.

പ്രതിഷേധത്തെ തുടര്‍ന്ന് പ്രതി മുസ്ലിംലീഗില്‍നിന്ന് രാജിവച്ചതായും അറിയുന്നു. രാജിവച്ചില്ലെങ്കില്‍ പുറത്താക്കുംവരെ പ്രതിഷേധം ഉയര്‍ത്തുമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയാ കമ്മിറ്റി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News