‘ഉറങ്ങുകയായിരുന്ന ശ്രീദേവിയെ വിളിച്ചുണര്‍ത്തി 15 മിനിറ്റ് സംസാരിച്ചു; ശേഷം ശുചിമുറിയിലേക്ക് പോയ ശ്രീദേവിയെ, പിന്നീട് കണ്ടത് വെള്ളത്തില്‍ ചലനമറ്റ് മുങ്ങിക്കിടക്കുന്ന നിലയില്‍’; ആ അവസാനനിമിഷങ്ങളെക്കുറിച്ച് ബോണി കപൂര്‍

ദില്ലി: നടി ശ്രീദേവിയുടെ അവസാനനിമിഷങ്ങളെക്കുറിച്ചുള്ള ഭര്‍ത്താവ് ബോണി കപൂറിന്റെ മൊഴി പുറത്ത്. ശ്രീദേവിയുടെ കുടുംബത്തിലെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ:

ബോണി കപൂര്‍ ഒരുക്കിയ അത്താഴവിരുന്നിന് പോകാനുള്ള ഒരുക്കത്തിലായിരുന്നു ഇരുവരും. ദുബായ് സമയം വൈകുന്നേരം 5.30നാണ് ബോണി, ശ്രീദേവി താമസിച്ചിരുന്ന ജുമെയ്‌റ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലെ മുറിയില്‍ എത്തിയത്.

ആ സമയം ഉറങ്ങുകയായിരുന്ന ശ്രീദേവിയെ ബോണി വിളിച്ചുണര്‍ത്തി. തുടര്‍ന്ന് അത്താഴവിരുന്നിലേക്ക് ക്ഷണിക്കുകയും 15 മിനിറ്റോളം സംസാരിച്ചിരിക്കുകയും ചെയ്തു.

തുടര്‍ന്ന് ശ്രീദേവി ശുചിമുറിയിലേക്ക് പോയി. എന്നാല്‍ 15 മിനിറ്റിന് ശേഷവും ശ്രീദേവി പുറത്തേക്ക് വരാത്തതിനെ തുടര്‍ന്ന് ബോണി വാതില്‍ ബലം പ്രയോഗിച്ച് തുറക്കുകയായിരുന്നു.

അപ്പോഴാണ് ബാത് ടബ്ബിലെ വെള്ളത്തില്‍ ചലനമറ്റ് മുങ്ങിക്കിടക്കുന്ന നിലയില്‍ ശ്രീദേവിയെ കണ്ടെത്തിയത്. തട്ടി വിളിച്ചുനോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല.

ഇതോടെ, ബോണി തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളെ വിളിച്ചു വരുത്തി. ശേഷം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

അതേസമയം, ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും. ഫോറന്‍സിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും ശ്രീദേവിയുടെ കുടുംബം അറിയിച്ചു.

ശ്രീദേവി മരിച്ചത് ഹൃദയാഘാതം മൂലമല്ലെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദുബായ് ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍ കുഴഞ്ഞ് വീണാണ് ശ്രീദേവി മരിച്ചതെന്നും ഇന്നലെ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉടന്‍ ദുബായ് റാഷിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മരണം സംബന്ധിച്ച് ബര്‍ ദുബായ് പൊലീസ് കേസ് രജിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

ശ്രീദേവിക്ക് ഇതുവരെ ഹൃദയസംബന്ധമായ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ രംഗത്തുവന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News