ദില്ലി: മേഘാലയ, നാഗാലാന്റ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. മുന്‍ വര്‍ഷത്തെ അപേഷിച്ച് പോളിങ്ങ് ശതമാനം കുറഞ്ഞു. മേഘാലയയില്‍ അന്‍പത് ശതമാനവും നാഗാലാന്റില്‍ എഴുപത് ശതമാനവും പോളിങ്ങ് രേഖപ്പെടുത്തിയെന്നാണ് അനൗദ്യോഗിക കണക്ക്.
വിഘടനവാദികളുടെ തzരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണ ഭീഷണിക്കിടെയാണ് നാഗാലാന്റില്‍ വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ തവണ നാഗാലാന്റില്‍ 91 ശതമാനവും മേഘാലയില്‍ 86 ശതമാനവുമായിരുന്നു പോളിങ്ങ്. പക്ഷെ ഇത്തവണ വോട്ടിങ്ങ് ശതമാനം കുറഞ്ഞു.
തിസിത് വില്ലേജിലെ പോളിങ്ങ് ബൂത്തിന് നേരെ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് വിഘടനവാദികള്‍ ബോംബ് എറിഞ്ഞു. പാളിങ്ങ് ഏജന്റിന് പരിക്ക് പറ്റി. സ്ഥലത്ത് അര്‍ദ്ധസൈനിക വിഭാഗത്തെ വിന്യാസിച്ച ശേഷം വോട്ടെടുപ്പ് കൃത്യസമയത്ത് തന്നെ ആരംഭിച്ചു.
ഉച്ചയോടെ സുന്‍ഹെബോട്ടോ ജില്ലയില്‍ എന്‍.പി.എഫിന്റേയും മുന്‍ മുഖ്യമന്ത്രി തെഫു റിയോയുടെ എന്‍.ഡി.പി.എയുടേയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
59 മണ്ഡലങ്ങളിലേയ്ക്കായിരുന്നു വോട്ടെടുപ്പ്. ഗോത്ര വര്‍ഗ പാര്‍ട്ടിയായ എന്‍.ഡി.പി.എയേയുമായി സഖ്യത്തിലുള്ള ബിജെപി 20 സീറ്റിലേക്കാണ് മത്സരിച്ചത്. കോണ്‍ഗ്രസ് 18 സീറ്റില്‍ മാത്രമാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. പ്രാദേശിക കക്ഷികളായ എന്‍.പി.എഫും എന്‍.ഡി.പി.എയും തമ്മിലാണ് പ്രധാന മത്സരം.
അതേസമയം, കോണ്‍ഗ്രസും ബിജെപിയും നേര്‍ക്ക് നേര്‍ ഏറ്റമുട്ടുന്ന മേഘാലയില്‍ വോട്ടെടുപ്പിനിടെ വോട്ടിങ്ങ് മെഷീനുകള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ത്തു. വിവിപാറ്റ് മെഷീനുകള്‍ പണിമുടക്കിയതിനെ തുടര്‍ന്ന് പല ബൂത്തുകളിലും വോട്ടിങ്ങ് വൈകി.
ലോക്‌സഭാ മുന്‍ സ്പീക്കര്‍ പി.എ.സാഗ്മയുടെ മക്കള്‍ നേതൃത്വം നല്‍കുന്ന എന്‍.പി.സി, കോണ്‍ഗ്രസ്,ബിജെപി എന്നീ പാര്‍ട്ടികളെ കൂടാതെ ഗോത്ര വിഭാഗ പാര്‍ട്ടികളായ ഗ്യാരോ കൗണ്‍സില്‍, യു.ഡി.പി,എച്ച്.എസ്.പി.ഡിപി എന്നിവര്‍ മുന്നണിയായും മത്സരിക്കുന്നു. ക്രിസ്ത്യന്‍ സഭകള്‍ക്ക് ഭൂരിപക്ഷമുള്ള രണ്ട് സംസ്ഥാനങ്ങളിലും സഭകളുടെ നിലപാട് നിര്‍ണ്ണായകം.
മേഘാലയ, നാഗാലാന്റിനെ കൂടാതെ നേരത്തെ തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയായ ത്രിപുരയിലെയും വോട്ടെണ്ണല്‍ ശനിയാഴ്ച്ച നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here