കാൽ നൂറ്റാണ്ട് ത്രിപുര ഭരിച്ച ഇടതുപക്ഷത്തിന് തിരിച്ചടി നൽകിയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഐപിഎഫ്‌ടി സഖ്യം വിജയം നേടിയത് . ആകെയുള്ള 60 സീറ്റില്‍ 59 ഇടത്തേക്കായിരുന്നു തെരഞ്ഞെടുപ്പ് .
43 മണ്ഡലങ്ങൾ ബിജെപി വിജയിച്ചപ്പോള്‍ 16 മണ്ഡങ്ങളില്‍ ഇടുതുപക്ഷം വിജയം നേടി. 1998ന് ശേഷം തുടർച്ചായി നാല് തവണ ത്രിപുര ഭരിച്ചിരുന്നത് 69കാരനായ മണിക് സര്‍ക്കാരാണ്.
മുഖ്യ പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും ജയിക്കാനായില്ല. ഒന്നൊഴികെ എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് 500ല്‍ താഴെ വോട്ടുകൾ മാത്രമാണ് ലഭ്യമായതെന്നതും ശ്രദ്ധേയമായി. രണ്ടുശതമാനത്തിൽ താഴെ മാത്രമാണ് കോൺഗ്രസിനെ പിന്തുണച്ചത്.
എട്ട് സീറ്റുകൾ നേടിയ IPFT 7.5 ശതമാനം വോട്ടുനേടി. കഴിഞ്ഞ തവണ ഒന്നര ശതമാനം വോട്ടുകള്‍ മാത്രം നേടിയ ബിജെപി ഇക്കുറി 43 ശതമാനമായി ഉയർത്തി. എന്നാൽ സി പി ഐ എമ്മിന് 42.6 ശതമാനം വോട്ട് നേടാനായി.
മേഘാലയയില്‍ കോണ്‍ഗ്രസ് മുന്നിലാണെങ്കിലും ചെറുകക്ഷികളുടെ നിലപാട് നിര്‍ണായകമാകും. അറുപതംഗസഭയില്‍ ഇരുപത്തിയൊന്നിടത്ത് കോണ്‍ഗ്രസ് മുന്നിലെത്തിയെങ്കിലും കേവലഭൂരിപക്ഷം തികയ്ക്കാനായില്ല. നാഷണൽ പീപ്പിൾസ് പാർട്ടി 19 സീറ്റ് നേടി. ബിജെപിക്ക് 2 സീറ്റുകൾ ലഭ്യമായി. 16 മണ്ഡലങ്ങളിൽ മുന്നിട്ട് നില്‍ക്കുന്ന മറ്റ് കക്ഷികളുടെ നിലപാട് ഇതോടെ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമായിരിക്കുകയാണ്. 28.5 ശതമാനം വോട്ട് കോൺഗ്രസിന് ലഭ്യമായപ്പോൾ എൻപിപി 20.6 ശതമാനം വോട്ട് നേടി. ബിജെപി തനിച്ച് 9.6 ശതമാനം വോട്ട് കരസ്ഥമാക്കി. 6 സീറ്റുകൾ നേടിയ യുണൈറ്റെഡ് ഡെമോക്രാറ്റിക് പാർട്ടിയും മികച്ച പ്രകടനം നടത്തി.
നാഗാലാന്‍ഡിെല 60 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി–എന്‍ഡിപിപി സഖ്യം മികച്ച മുന്നേറ്റമാണ് നടത്തിയത്. മുഖ്യ പ്രാദേശിക പാർട്ടിയായ നാഗ പീപ്പിൾ ഫ്രണ്ടിനോട് ഒപ്പത്തിനൊപ്പമാണ് ബിജെപി സഖ്യത്തിന്‍റെ മുന്നേറ്റം. NPF നെ 39.1 ശതമാനം ജനങ്ങളും NDPP യെ 25.5 ശതമാനവും BJP യെ14.4 ശതമാനവും ജനങ്ങൾ പിന്തുണച്ചു. കോൺഗ്രസിന് 2.1 ശതമാനം വോട്ടാണ് ലഭ്യമായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here