ചെന്നൈയിന്‍ എഫ് സിയുടെ കനിവില്‍ സൂപ്പര്‍ കപ്പ് യോഗ്യത നേടിയെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി. ഐ എസ് എല്ലില്‍ പ്ലേ ഓഫിലെത്താതെ പുറത്തായതിന് പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്സിൽനിന്ന് താരങ്ങൾ കൊഴിയുന്നു.
മധ്യനിര താരം ജാക്കിചന്ദ് സിങും മിലന്‍ സിങ്ങും എഫ്സി മറ്റ് ക്ലബ്ബുകളുമായി കരാറൊപ്പിട്ടു. വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങൾ ടീം വിടുമെന്ന സൂചനകൾ ശക്തമാണ്.
1.9 കോടി രൂപയ്ക്കാണ് ജാക്കിചന്ദ് ഗോവന്‍ ജഴ്സിയിലേക്ക് മാറുന്നത്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി 17 മത്സരങ്ങളില്‍ കളിച്ച താരമാണ് 25കാരനായ ജാക്കി ചന്ദ്. രണ്ടു തവണ ബ്ലാസ്റ്റേഴ്‌സിനായി സ്കോര്‍ ചെയ്ത ജാക്കി ചന്ദ് ഒരു ഗോളടിച്ചത് എഫ്‌സി ഗോവയ്‌ക്കെതിരെ ആയിരുന്നു.
മധ്യനിരയിലെ മറ്റൊരു താരം മിലൻ സിങ് മുംബൈ സിറ്റി എഫ്സിയുമായി കരാറിലെത്തിയെന്നാണ് സൂചന. കരാർ തുകയെക്കുറിച്ച് സൂചനകളില്ല.
ഡേവിഡ് ജയിംസിനെ 2021 വരെ പരിശീലകനായി നിലനിർത്തിയതിനു പിന്നാലെയാണ് പ്രമുഖ താരങ്ങളുടെ കൊഴിഞ്ഞുപോക്ക്. പരിശീലകനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് സൂപ്പർതാരം ദിമിതർ ബെർബറ്റോവ് നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് താരങ്ങളുടെ കൊഴിഞ്ഞുപോക്കിന്‍റെ വാര്‍ത്തകള്‍ പുറത്തെത്തുന്നത്.
ബൾഗേറിയയിലേയ്ക്ക് മടങ്ങുന്നതിനിടെ യാത്രയ്ക്കിടെ ദിമിത്താര്‍ ബെര്‍ബറ്റോവ് പരിശീലകന്‍ ഡേവിഡ് ജെയിംസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എക്കാലത്തെയും മോശം പരിശീലകനാണ് ഡേവിഡ് ജെയിംസെന്നായിരുന്നു ബെര്‍ബയുടെ പരാമര്‍ശം.
മുന്‍ ബ്ലാസ്റ്റേഴേസ് താരം മാര്‍ക് സിഫ്നിയോസും സീസൺ പാതിവഴിയിൽ നിൽക്കെ ടീമിനെ ഉപേക്ഷിച്ച് ഗോവയില്‍ ചേക്കേറിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here