തമിഴ്നാട് സ്വദേശി മൂന്ന് മാസം പ്രായമായ പെണ്‍കുഞ്ഞിനെ തിരുവനന്തപുരത്ത് കണ്ടെത്തി. തട്ടിക്കൊണ്ടുവന്നതാണെന്ന് സംശയം. എയർപോർട്ടിന് സമീപത്തെ ലതാകുമാരിയുടെ വീട്ടിൽ നിന്നാണ് ശിശുക്ഷേമ സമിതി കുട്ടിയെ കണ്ടെത്തിയത്. ടോൾ ഫ്രീ നമ്പറിൽ ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വോഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
തിരുവനന്തപുരം എയർപോർട്ടിന് സമീപം തൃക്കാർത്തിക ഡ്രൈവിംഗ് സ്കൂൾ ഉടമ ലതാകുമാരിയുടെ വീട്ടിൽ നിന്നാണ് മൂന്ന് മാസം പ്രായമായ പെണ്‍കുഞ്ഞിനെ ശിശുക്ഷേമ സമിതി കണ്ടെത്തിയത്. കുഞ്ഞിനെ കണ്ടെത്തുമ്പോൾ ലതയുടെ മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിൽ നിന്ന് കുഞ്ഞിനെ വിലകൊടുത്തു വാങ്ങിയതാണന്ന് സമിതിയിലെത്തിയ ലതാകുമാരി സമ്മതിച്ചു.
തമിഴ്നാട് ജയലളിതാ ആശുപത്രിയിൽ വച്ച് ആറ് കുട്ടികളുള്ള വള്ളിയെന്ന സ്ത്രീയിൽ നിന്നാണ് കുഞ്ഞിനെ വാങ്ങിയതെന്നും കുഞ്ഞിനെ വാങ്ങിയതിൽ ദുരുദ്ദേശ മൊന്നുമില്ല വളർത്താനാണെന്നുമാണ് ലതാകുമാരി പറഞ്ഞത്. എന്നാൽ നിയമങ്ങളൊന്നും പാലിക്കാതെ മുദ്രപത്രത്തിൽ കരാറുണ്ടാക്കി കുഞ്ഞിനെ കൈമാറിയത് നിയമവിരുദ്ധമായതിനാൽ കുട്ടിയെ സമിതി ഏറ്റെടുക്കുന്നതായും ഇവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുന്നതായും ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ പറഞ്ഞു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പിൽ ഹാജരാക്കിയ കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതിക്ക് തെന്നെ നൽകി. തുടർന്ന് വലിയതുറപൊലീസിന് റിപ്പോർട്ട് കൈമാറും. കുട്ടിയെ തട്ടിക്കൊണ്ട് വന്ന് ഇവർക്ക് നൽകിയതാണോ എന്ന സംശയംനിലനിൽക്കുന്നതിനാൽ ഇനിയുള്ള അന്വേഷണം പൊലാസിനായിരിക്കും.
ദത്തെടുക്കൽ നിയമപ്രകാരം കുട്ടിയെ ആവശ്യമുള്ളവർക്ക് കൈമാറും. നിയമം അനുവധിക്കാത്തതിനാൽ ഇനി ഇവർക്ക് കുട്ടിയെ ലഭിക്കില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here