അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന കൂട്ടാളിയും 1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതിയുമായ ഫറൂഖ് തക്ല പിടിയിൽ. മുംബൈ സ്‌ഫോടനത്തിനു ശേഷം ഇന്ത്യയില്‍നിന്ന് രക്ഷപ്പെട്ട ഇയാളെ ദുബായിൽ നിന്ന് മുംബൈയിലെത്തിച്ച് തീവ്രവാദ വിരുദ്ധ കോടതിയില്‍ ഹാജരാക്കി.
1993ൽ മുംബൈ സ്‌ഫോടനത്തിനു ശേഷം ഇന്ത്യയില്‍നിന്ന് രക്ഷപ്പെട്ട ഫറുക്കിനെതിരെ 1995ല്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗൂഢാലോചന, കൊലപാതകം, വധശ്രമം തുടങ്ങിയവയടക്കം നിരവധി വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.
ദുബായിലും പാകിസ്ഥാനിലും ഒളിവില്‍ കഴിയുന്ന പ്രതികളെ വിട്ടുകിട്ടുന്നതിന് ഇന്ത്യ നടത്തിവരുന്ന നയതന്ത്ര നീക്കങ്ങളുടെ വിജയമായാണ് ഫറൂഖ് തക്‌ലയുടെ അറസ്റ്റ്. ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിന് വലിയ തിരിച്ചടിയാണ് ഈ അറസ്റ്റെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം പറഞ്ഞു.
മുംബൈയില്‍ വിവിധയിടങ്ങളിലായി 12 ബോംബ് സ്‌ഫോടനങ്ങളാണ് ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ നടത്തിയത്. സ്‌ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെടുകയും 700ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പാകിസ്താനില്‍ കഴിയുന്ന ദാവൂദിനെ ഇതുവരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല. ഫറൂക്കിനെ ഇപ്പോൾ സിബിഐ കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here