മുസ്ലിം വിരുദ്ധ പ്രസ്താവന; ശ്രീശ്രീ രവിശങ്കറിനെതിരെ കേസ്

ഹൈദരാബാദ്: അയോധ്യവിഷയത്തില്‍ മുസ്ലിം മതവികാരം വ്രണപ്പെടുന്ന പ്രസ്താവന നടത്തിയെന്ന പരാതിയില്‍ ആര്‍ട്ട് ഓഫ് ലിവിങ് ടുഗതര്‍ ശ്രീ ശ്രീ രവിശങ്കറിനെതിരെ പൊലീസ് കേസെടുത്തു.

രവിശങ്കറിനെതിരെ മുസ്ലിംപണ്ഡിതര്‍ നല്‍കിയ പരാതിയില്‍ ഹൈദരാബാദിലെ മൊഗാല്‍പുര പൊലീസാണ് കേസെടുത്തത്.

അയോധ്യയിലെ തര്‍ക്കഭൂമി സംബന്ധിച്ച് ക്ഷേത്രത്തിന് എതിരായി വിധി ഉണ്ടായാല്‍ രാജ്യത്ത് രക്തപ്പുഴ ഒഴുകുമെന്നും അങ്ങനെയുണ്ടായാല്‍ ഭൂരിഭാഗം വരുന്ന ഹിന്ദുക്കള്‍ വെറുതെയിരിക്കില്ലെന്നുമായിരുന്നു രവിശങ്കറിന്റെ വിവാദമായ പ്രസ്താവന.

മുസ്ലിങ്ങള്‍ വിചാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ അയോധ്യയിലുള്ളൂ. തങ്ങള്‍ക്ക് ഒരിക്കലും രാമന്റെ ജന്മസ്ഥലം മാറ്റാനാകില്ല. ഇസ്ലാം വിശ്വാസപ്രകാരം തര്‍ക്കഭൂമിയില്‍ പ്രാര്‍ഥന നടത്താന്‍ പാടില്ല.

ക്ഷേത്രത്തിനെതിരായ വിധി ഉണ്ടായാല്‍ രാജ്യത്തിനകത്ത് സിറിയയിലേതിനു സമാനമായ അവസ്ഥയുണ്ടാകുമെന്നുമായിരുന്നു രവിശങ്കര്‍ ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

രവിശങ്കറിന്റെ പ്രസ്താവന വിവാദമായതോടെ ഇതിനെതിരെ മുസ്ലിം മതപണ്ഡിതന്മാര്‍ രംഗത്തെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മതവികാരം വ്രണപ്പെടുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് രവിശങ്കറിനെതിരെ കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here