കര്‍ഷകപ്രക്ഷോഭത്തില്‍ മുട്ടുമടക്കി മഹാരാഷ്ട്ര സര്‍ക്കാര്‍; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി; മുംബൈ നഗരത്തിലേക്ക് ഒഴുകിയെത്തുന്നത് അരലക്ഷത്തോളം സമരപോരാളികള്‍

മുംബൈ: മഹാരാഷ്ട്രയില്‍ പോരാട്ടത്തിന്റെ പുത്തന്‍ ചരിത്രം രചിച്ചുകൊണ്ടുള്ള കര്‍ഷകപ്രക്ഷോഭത്തില്‍ മുട്ടുമടക്കി ബിജെപി സര്‍ക്കാര്‍. സമരം നടത്തുന്ന കിസാന്‍ സഭ നേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണന്ന് മന്ത്രി ഗിരീഷ് മഹാജന്‍ അറിയിച്ചു.

ചുട്ടു പൊള്ളുന്ന വെയിലത്തും ഒട്ടും ആവേശം കൈവിടാതെ സ്ത്രീകളും മുതിര്‍ന്നവരുമടങ്ങുന്ന ഏകദേശം അരലക്ഷത്തോളം സമര പോരാളികളാണ് മഹാനഗരത്തിലേക്ക് ഒഴുകിയെത്തുന്നത്. നിലവില്‍ ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലൂടെയാണ് കര്‍ഷകര്‍ പ്രക്ഷോഭവുമായി മുന്നോട്ടുനീങ്ങുന്നത്.

ദുരിത പൂര്‍ണമായ തിക്തമായ ജീവിതാനുഭവങ്ങളില്‍ നിന്നാണ് കര്‍ഷകര്‍ ചെങ്കൊടി കൈയ്യിലേന്തി പ്രക്ഷോഭത്തിന്റെ പാതയിലേക്ക് ഇറങ്ങി തിരിച്ചിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തിങ്കളാഴ്ച നിയമസഭാ മന്ദിരം ഉപരോധിക്കാനാണ് കര്‍ഷകരുടെ തീരുമാനം.

കര്‍ഷകജനവിരുദ്ധനയങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തില്‍ കിസാന്‍സഭയ്ക്ക് പിന്തുണയുമായി വിവിധ സംഘടനകളും രംഗത്തുവന്നു. കര്‍ഷകര്‍ക്ക് പുറമെ ആയിരക്കണക്കിന് ആദിവാസികളും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.

അനുവാദമില്ലാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ നിന്ന് പിന്മാറുക, അര്‍ഹമായ നഷ്ടപരിഹാരത്തുക നല്‍കുക, വിളകള്‍ക്ക് കൃത്യമായ താങ്ങുവില നല്‍കുക, എം എസ് സ്വാമിനാഥന്‍ കമീഷന്‍ കര്‍ഷകര്‍ക്കായി നിര്‍ദേശിച്ച ശുപാര്‍ശകള്‍ നടപ്പാക്കുക, ബിജെപി സര്‍ക്കാരിന്റെ കര്‍ഷകവഞ്ചന അവസാനിപ്പിക്കുക, വനാവകാശനിയമം നടപ്പാക്കുക, നദീസംയോജനപദ്ധതി നടപ്പാക്കി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വരള്‍ച്ചയ്ക്ക് അറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.

തിങ്കളാഴ്ച വിധാന്‍ ഭവനുമുന്നില്‍ കിസാന്‍സഭ നേതാക്കളായ അശോക് ധാവ്‌ളെ, വിജു കൃഷ്ണന്‍, ഹന്നന്‍ മൊള്ള, ജിതേന്ദ്ര ചൗധരി എംപി, മുന്‍ എംഎല്‍എ നരസയ്യ ആദം, മഹേന്ദ്രസിങ്, മറിയം ധാവ്‌ളെ തുടങ്ങിയവര്‍ കര്‍ഷകരെ അഭിസംബോധന ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News