ഐതിഹാസിക കര്‍ഷക മുന്നേറ്റത്തെ അപമാനിച്ച് ദേവേന്ദ്ര ഫട്‌നാവിസും പൂനം മഹാജനും; മറുപടി നല്‍കി എംബി രാജേഷ്

മുംബൈ: ബിജെപി ഭരണകൂടത്തെ ഞെട്ടിച്ച ഐതിഹാസിക കര്‍ഷക മുന്നേറ്റത്തെ അപമാനിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും ബിജെപി എംപി പൂനം മഹാജനും.

മാര്‍ച്ചില്‍ അണിനിരന്നിരിക്കുന്നവരില്‍ ഭൂരിപക്ഷവും ആദിവാസികളാണെന്നും അതുകൊണ്ട് സാങ്കേതികമായി അവരെ കര്‍ഷകരെന്ന് വിളിക്കാനാവിലെന്നും ഫട്‌നാവിസ് സമരത്തെ പുച്ഛിച്ച് തള്ളി കൊണ്ട് പറഞ്ഞു. സമരം ചെയ്യുന്ന കര്‍ഷകരെ നഗര മാവോയിസ്റ്റുകള്‍ എന്നാണ് പൂനം അധിക്ഷേപിച്ചത്.

പൂനത്തിന്റെ പ്രസ്താവനക്കെതിരെ എംബി രാജേഷ് എംപി രംഗത്തെത്തി. പൂനം പത്രം വായിക്കണമെന്നാണ് രാജേഷ് വിമര്‍ശനത്തിന് മറുപടി നല്‍കിയത്.

അതേസമയം, കര്‍ഷകര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ സംബന്ധിച്ച് അല്‍പസമയത്തിനകം സര്‍ക്കാര്‍ നിയോഗിച്ച ആറംഗ സമിതിയുമായി കര്‍ഷകര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തും

ആറു ദിവസത്തെ യാത്രക്കൊടുവിലാണ് ഐതിഹാസിക ലോങ് മാര്‍ച്ച് 180 കിലോമീറ്റര്‍ താണ്ടി മുംബൈയില്‍ എത്തിയത്. നാസിക്കില്‍നിന്ന് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷകരുടെ കാല്‍നടജാഥ ഒരുലക്ഷം സമരഭടന്മാരുമായാണ് ഞായറാഴ്ച മുംബൈയിലെത്തിയത്. താനെ മുംബൈ അതിര്‍ത്തിയായ മുളുണ്ടില്‍ മഹാനഗരം ലോങ്മാര്‍ച്ചിനെ വരവേറ്റു. വിക്രോളിയിലും ആവേശകരമായ സ്വീകരണമൊരുക്കി.

ഞായറാഴ്ച രാത്രി സയോണിലെ സോമയ്യ മൈതാനിയിലെത്തിയ മാര്‍ച്ച് തിങ്കളാഴ്ച എസ്എസ് സി പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കരുതി പുലര്‍ച്ചെ തന്നെ ആസാദ് മൈതാനിയിലേക്ക് നീങ്ങുകയായിരുന്നു.

വിവിധ ദളിത് സംഘടനകള്‍ ലോങ്മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. നിയമസഭാ മന്ദിരം വളയുന്ന കര്‍ഷകര്‍ക്കൊപ്പം ദളിത് സംഘടനകളും ചേരുമ്പോള്‍ ചരിത്രത്തിലെങ്ങും കാണാത്ത മഹത്തായ ജനകീയ മുന്നേറ്റത്തിന് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം സാക്ഷിയാകും. പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരി സംസാരിക്കും.

2017ല്‍ അഖിലേന്ത്യ കിസാന്‍ സഭയടക്കം വിവിധ സംഘടനകള്‍ നടത്തിയ സമരത്തിനൊടുവില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗം അംഗീകരിച്ച ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ലംഘിച്ചതാണ് കര്‍ഷകരെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്.

2017 ജൂണിനു ശേഷം ഇതുവരെ 1700ലേറെ കര്‍ഷകരാണ് വിദര്‍ഭ മേഖലയിലും നാസിക്കിലുമായി ആത്മഹത്യ ചെയ്തത്. നേരത്തെ കര്‍ഷക സംഘടനയുടെ കൂട്ടായ്മയായിരുന്നു സമരം നയിച്ചതെങ്കില്‍ ഇത്തവണ അഖിലേന്ത്യ കിസാന്‍ സഭയാണ് സമരം നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News