വിദേശ സഞ്ചാരികളുടെ വസ്ത്രധാരണത്തിനെതിരെ അൽഫോൻസ് കണ്ണന്താനത്തിന്റെ വിവാദ പരാമർശം. വിദേശ സഞ്ചാരികൾ ഇന്ത്യയിൽ ബിക്കിനി ധരിച്ചു നടക്കരുതെന്ന് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം. ലാറ്റിൻ അമേരിക്കയിൽ ബിക്കിനി ധരിച്ച് പുറത്തിറങ്ങുന്നത് അവിടുത്തെ രീതിയാണ് എന്നാൽ ഇന്ത്യയിൽ വരുമ്പോൾ ഇവിടത്തെ പാരമ്പര്യം മാനിക്കാൻ ബാധ്യതയുണ്ടെന്നും കണ്ണന്താനം.
വിദേശ സഞ്ചാരികൾ അവരുടെ രാജ്യത്തുനിന്നും ബീഫ് കഴിക്കാമെന്നും അതിനുശേഷം ഇന്ത്യയിലേക്ക് വന്നാൽ മതിയെന്നുമുള്ള വിവാദ പ്രസ്ഥാവനക്ക് പിന്നാലെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം വിദേശ സഞ്ചാരികൾ ബിക്കിനി ധരിക്കുന്നതിൽ വിവാദ പ്രസ്താവന നടത്തിയത്.
ഇന്ത്യയിലേക്ക് വരുന്ന വിനോദ സഞ്ചാരികൾ ബിക്കിനി ധരിക്കരുതെന്നാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ ഉപദേശം. വിനോദ സഞ്ചാരികൾക്ക് ഒരു രാജ്യതിന്റെ സംസ്കാരം മനസിലാക്കാനുള്ള വിവേകം വേണം. ആ സംസ്കാരം മനസിലാക്കി പെരുമാറണമെന്നുമൽഫോൻസ് കണ്ണന്താനം പറഞ്ഞു. ഗോവയിലെ ബീച്ചുകളിൽ വിനോദ സഞ്ചാരികൾ ബിക്കിനി ധരിച്ചു പുറത്തിറങ്ങാറുണ്ട്.
എന്നാൽ നഗരങ്ങളിലേക്ക് വരുമ്പോൾ ആ വേഷത്തിൽ പുറത്തിറങ്ങരുത്. ലാറ്റിൻ അമേരിക്കയിൽ ബിക്കിനി ധരിച്ചു പുറത്തിറങ്ങുന്നത് അവിടുത്തെ രീതിയാണ്. എന്നാൽ ഇന്ത്യയിൽ വരുമ്പോൾ ഇവിടുത്തെ പാരമ്പര്യം മാനിക്കാൻ സന്ദർശകർക്ക് ബാധ്യതയുണ്ട്.
ഇന്ത്യയിലേക്ക് വരുന്ന വിദേശ സഞ്ചാരികൾ സാരി ധരിക്കണമെന്നല്ല താൻ പറയുന്നത്. സ്വീകാര്യമായ വസ്ത്രം ധരിക്കണമെന്നേ ഉദ്ദേശിച്ചിട്ടുള്ളൂവെന്നും അൽഫോൻസ് കണ്ണന്താനം കൂട്ടിച്ചേർത്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here