ആര്‍എസ്എസിന്റെ ശാഖാ പ്രവര്‍ത്തനത്തിന് വേറെ സ്ഥലം നോക്കണം; ക്ഷേത്രങ്ങള്‍ ആരാധനക്കുള്ളത്; ഭക്തരെ വെല്ലുവിളിച്ച് ശാഖാ പ്രവര്‍ത്തനം അനുവദിക്കില്ല: മന്ത്രി കടകംപള്ളി

ക്ഷേത്രങ്ങൾ ആരാധനക്കുള്ളതാണെന്നും അവിടെ സാമൂഹ്യ വിരുദ്ധ പ്രവർത്തനം അനുവദിക്കില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മരട് തിരു അയിനി ക്ഷേത്രത്തില്‍ ക്ഷേത്രാചാരങ്ങള്‍ തടസ്സപ്പെടുത്തും വിധം ആർഎസ്എസ് പ്രവര്‍ത്തകര്‍ കായികാഭ്യാസങ്ങൾ നടത്തുകയും ഭക്തരെ ഭീഷണിപ്പെടുത്തുകയുംചെയ്ത സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം.

സംഭവത്തിൽ ഭക്തരുടെ പരാതിയിൽ 30 ആർ എസ്‌ എസുകാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കും ക്ഷേത്ര ചടങ്ങുകള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കി ആര്‍.എസ്.എസ് കായികാഭ്യാസവും ശാഖപ്രവര്‍ത്തനങ്ങളും നടത്തുന്നുവെന്ന പരാതി വ്യാപകമാണ്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ഷേത്രകമ്മിറ്റിയെ മുഖവിലയ്ക്ക് എടുക്കാതെയും ഭക്തരെയും സ്ഥലവാസികളെയും ഭീഷണിപ്പെടുത്തിയും ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി ലഭിക്കുന്ന പരാതിയിന്മേല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നൽകിയിട്ടുണ്ടെന്നും പറഞ്ഞു .

ദീപാരാധന അടക്കമുള്ള ക്ഷേത്രച്ചടങ്ങുകള്‍ നടക്കുന്ന സമയത്ത് ക്ഷേത്രമുറ്റത്ത് ശാഖ നടത്തി ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന പരാതി ഉയരുന്നത് ഗൗരവത്തോടെയാണ് കാണുന്നത്. ക്ഷേത്രങ്ങള്‍ ആരാധനയ്ക്ക് ഉള്ളതാണ്.

അവിടെ ഇത്തരം സാമൂഹ്യവിരുദ്ധ – സംഘടന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നത് ഭക്തരോടുള്ള വെല്ലുവിളി കൂടിയാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here