ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയും പീഡനങ്ങളും തുടരുന്നു; വഷളായി ഇന്ത്യ-പാക് നയതന്ത്ര ബന്ധം

ഇന്ത്യ പാകിസ്ഥാന്‍ നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്നു. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തുടരുന്നതായി പാക്ക് സര്‍ക്കാരിന് ഇന്ത്യ പരാതി നല്‍കി. മൂന്നുമാസത്തിനിടെ ഇന്ത്യ നല്‍കുന്ന പന്ത്രണ്ടാമത്തെ പരാതിയാണിത്. അതേസമയം നാളെയും മറ്റന്നാളുമായി ഡല്‍ഹിയില്‍ നടക്കുന്ന ഡബ്യുടിഒ സമ്മേളനം പാകിസ്ഥാന്‍ ബഹിഷ്‌കരിക്കാനും തീരുമാനിച്ചു.

പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തുടരുന്നതായി ആക്ഷേപിച്ച് ഇന്ത്യ പാകിസ്ഥാന് പരാതി നല്‍കി. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ ഭീഷണികളും പീഡനങ്ങളും പാക്കിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇന്ത്യ പരാതിയില്‍ വ്യക്തമാക്കി.

എന്നാല്‍ രണ്ട് ദിവസങ്ങളിലായി ഡല്‍ഹിയില്‍ നടക്കുന്ന ലോകവ്യാപാര സംഘടന മന്ത്രി തല സമ്മേളനത്തില്‍ പാകിസ്ഥാന്‍ പങ്കെടുക്കില്ല എന്നറിയിച്ചു. പാക് വാണിജ്യ മന്ത്രി പര്‍വേസ് മാലിക് നേരത്തെ ക്ഷണം സ്വീകരിച്ചിരുന്നെങ്കിലും ഇന്ത്യയിലുള്ള തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ ഉപദ്രവിക്കുന്നുവെന്നാരോപിച്ച് പിന്നീട് ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പാക്ക് വിദേശകാര്യമന്ത്രാലയത്തിന് ഇന്ത്യ നല്‍കിയിക്കുന്ന പരാതിയില്‍ പ്രധാനമായും രണ്ടു സംഭവങ്ങളെക്കുറിച്ചാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഇസ്‌ലാമാബാദിലെ ബ്ലൂ ഏരിയയില്‍ ഷോപ്പിങ്ങിനു പോയ ഉദ്യോഗസ്ഥരെ രണ്ടുപേര്‍ പിന്തുടരുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണു ആദ്യ പരാതി. മാര്‍ച്ച് 15ന് റസ്റ്റോറന്റിലേക്കു പോകുമ്പോള്‍ ഉദ്യോഗസ്ഥനും കുടുംബത്തിനും ഭീഷണി നേരിടേണ്ടിവന്നു എന്ന് രണ്ടാമത്തെ പരാതിയായി പറയുന്നു. ബൈക്കിലെത്തിയ സംഘം ഇവരുടെ കാറിനെ പിന്തുടരുകയും മോശമായി സംസാരിക്കുകയുമായിരുന്നു. ഈ രണ്ടു സംഭവങ്ങളിലും അന്വേഷണം വേണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിലെ പാക്ക് ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ തിരികെ വിളിച്ചതിനു പിന്നാലെയാണ് പരാതിയുമായി ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലുള്ള പാക്ക് ഹൈക്കമ്മീഷണര്‍ക്ക് നേരെ വളരെ മോശം അനുഭവമാണ് ഡല്‍ഹിയില്‍ നിന്ന് ഉണ്ടായതെന്ന് പാകിസ്ഥാന്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയിലുള്ള പാക് ഹൈക്കമ്മീഷണര്‍ പാകിസ്ഥാന്‍ തിരിച്ചു വിളിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News