എല്‍ഡി ക്ലാര്‍ക്ക്; 27ന് മുമ്പ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ നടപടി

2018 മാര്‍ച്ച് 30-ന് കാലാവധി അവസാനിക്കുന്ന എല്ലാ ജില്ലകളിലെയും എല്‍.ഡി.ക്ലാര്‍ക്ക് (വിവിധം) റാങ്ക് ലിസ്റ്റില്‍ നിന്ന് പരമാവധി നിയമനം നടത്തുന്നതിന് എല്ലാ ഒഴിവുകളും മാര്‍ച്ച് 27-ന് മുമ്പ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് വകുപ്പ് മേധാവികള്‍ക്കും നിയമന അധികാരികള്‍ക്കും സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഇതു സംബന്ധിച്ച സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു. ആശ്രിത നിയമനത്തിനോ തസ്തികമാറ്റ നിയമനത്തിനോ നീക്കിവെച്ച ഒഴിവുകളും മറ്റുതരത്തില്‍ മാറ്റിവെച്ച ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യണം.

ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തതു സംബന്ധിച്ച വിശദാംശങ്ങള്‍ മാര്‍ച്ച് 27-ന് 5 മണിക്ക് മുമ്പ് പൊതുഭരണവകുപ്പിനെ അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

2015 മാര്‍ച്ച് 30-വരെ നിലവിലുണ്ടായിരുന്ന എല്‍.ഡി.ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനം നടത്തുന്നതിന് 2015 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ പ്രതീക്ഷിത ഒഴിവുകള്‍ സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിച്ച് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്ത തസ്തികകളിലേക്ക് 2015 മാര്‍ച്ച് 30-ന് അവസാനിച്ച റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനവും നടത്തി.

മാത്രമല്ല, ആശ്രിതനിയമനത്തിന് ലഭിച്ച അപേക്ഷകളില്‍ നിയമന ഊഴം കണക്കാക്കാതെ മുന്‍കൂട്ടി സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചും നിയമനം നടത്തുകയുണ്ടായി. ഇപ്രകാരം സൂപ്പര്‍ ന്യൂമററി തസ്തികയില്‍ പ്രവേശിച്ചവരെ ഇപ്പോള്‍ നിലവിലുളളതും 2015 മാര്‍ച്ച് 31-ന് പ്രാബല്യത്തില്‍ വന്നതുമായ ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റിന്‍റെ കാലയളവിലുണ്ടായ ഒഴിവുകളില്‍ സ്ഥിരപ്പെടുത്തുകയും ചെയ്തു.

അതിനാല്‍ നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം താരതമ്യേന കുറഞ്ഞതായി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഒഴിവുകള്‍ പൂര്‍ണമായി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here