കോഴിക്കോട് പേരാമ്പ്രയിലെ ഇരട്ടകൊലക്കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പണവും ആഭരണവും മോഷ്ടിക്കാന്‍ വൃദ്ധ ദമ്പതികളായ ബാലനെയും ശാന്തയെയും കൊലപ്പെടുത്തിയ കേസിലാണ് പ്രതി ചന്ദ്രന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. വടകര അഡീഷണൽ സെഷൻസ് കോടതി നാളെ ശിക്ഷ വിധിക്കും.
2015 ജൂലൈ ഒമ്പതിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പേരാമ്പ്ര ഞാണിയത്തെരവില്‍ ബാലന്‍, ശാന്ത എന്നിവര്‍ വേട്ടേറ്റ് കൊല്ലപ്പെടുകയായിരുന്നു. പിടിയിലായ അയല്‍വാസി ചന്ദ്രന്‍ പണത്തിനും ആഭരണത്തിനും വേണ്ടിയാണ് കൊല നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
സംഭവം നടക്കുമ്പോള്‍ സ്ഥലത്തെത്തിയ പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരനെയും പ്രതി മാരകായുധം ഉപയോഗിച്ച് ആക്രമിച്ചിരുന്നു. കേസിന് നിര്‍ണ്ണായക വഴിത്തിരിവായതും കൗമാരക്കാരന്റെ മൊഴി തന്നെ. സ്ഥിരമായി ബാലന്റെ വീട്ടില്‍ വന്നുപോകാറുള്ള ചന്ദ്രനെതിരെയായിരുന്നു സാഹചര്യത്തെളിവുകളെല്ലാം
കേസില്‍ 48 സാക്ഷികളെ വിസ്തരിച്ചു. 100 ഓളം രേഖകളും കോടതിയില്‍ ഹാജരാക്കി. വടകര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതി ചന്ദ്രന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here