ചാത്തന്നൂരില്‍ അച്ഛനുമമ്മയും രണ്ട് മക്കളും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ട് അച്ഛനും അമ്മയും മൂത്ത കുട്ടിയും മരിച്ച വാര്‍ത്ത കേരളത്തെ അക്ഷരാർത്ഥത്തിൽ കണ്ണീരണിയിച്ചു.
ജനിച്ച നാട്ടിലെ ഉത്സവം കാണാനും പ്രിയപെട്ടവരെ കാണാനുമായി ഗൾഫിൽ നിന്ന് ഷിബു ശിവാനന്ദന്‍ അന്ന് രാവിലെ എത്തിയതേ ഉണ്ടായിരുന്നുള്ളു. ഭാര്യ സിജിക്കും രണ്ടു മക്കൾക്കുമൊപ്പം സമ്മാന പൊതിയുമായി സഹോദരിയേയും കുടുംബത്തേയും കാണാനുള്ള യാത്രയ്ക്കിടെയായിരുന്നു വിധിയുടെ ക്രൂരത നിറഞ്ഞാടിയത്.
പരീക്ഷ കഴിഞ്ഞ് കാത്തുനില്‍ക്കുകയായിരുന്ന മൂത്ത മകന്‍ അനന്തുവിനെയും യാത്രയില്‍ ഒപ്പം കൂട്ടി. സ്‌കൂട്ടറില്‍ നിന്നു ഷിബുവും സിജിയും വലതുവശത്തേയ്ക്കു വീണപ്പോള്‍ ഇളയമകന്‍ ആദിഷ് ഇടതു വശത്തേയ്ക്ക് തെറിച്ചു വീണു.
പാഞ്ഞു വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ഇവരുടെ ശരീരത്തിലുടെ കയറിയിറങ്ങുകയായിരുന്നു. മൂവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.
അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട ഇളയ മകന്‍ ആദിഷിന്റെ വാവിട്ടുള്ള നിലവിളിയുടെ ദൃശ്യങ്ങളും മാധ്യമങ്ങളിലൂടെ ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചിരുന്നു.
ഈ അപകടത്തിനു തൊട്ടു മുമ്പ് അമ്മയും അച്ഛനും മക്കളും ഒരുമിച്ചുള്ള യാത്രയുടെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചാത്തന്നൂര്‍ സ്വദേശി അജിയാണ് ഫെയ്സ്ബുക്കിലൂടെ ഈ അന്ത്യയാത്രയുടെ ദൃശ്യങ്ങള്‍ പങ്കുവച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here