
മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് പരിസരത്തെ മെഡിക്കൽ ഷോപ്പിൽ മരുന്നു വാങ്ങാനെത്തിയ യുവതിയുടെ ഒക്കത്തിരുന്ന കു ഞ്ഞിന്റെ 4 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ വളയാണ് യുവാവ് കവർന്നത്. അമ്മക്കും കുഞ്ഞിനും പിറകിൽ നിലയുറപ്പിച്ച ശേഷമായിരുന്നു വള മോഷണം.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യുവതി മോഷ്ടാവിന്‍റെ പിന്നാലെയോടിയെങ്കിലും പ്രതി രക്ഷപെട്ടു. പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവാവിനെ തിരിച്ചറിഞ്ഞ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പുല്ലാര ചെമ്പ്രമ്മൽ വാടകക്ക് താമസിക്കുന്ന പൂക്കോട്ടൂർ പള്ളിപ്പടി പൂനൂർ വീട്ടിൽ ജംഷാദ് (35)ആണ് അറസ്റ്റിലായത്.
മോഷണ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പൂക്കോട്ടൂർ പഞ്ചായത്തംഗവും നാട്ടുകാരും പ്രതിയെ തിരിച്ചറിയുകയായിരുന്നു. ജീൻസും ഷർട്ടും ധരിച്ച് തോളിൽ ബാഗുമായെത്തിയായിരുന്നു പ്രതി പട്ടാപ്പകൽ മോഷണം നടത്തിയത്.
മോഷ്ടിച്ച വള വള്ളുവമ്പ്രത്തെ ജൂവലറിയിൽ വിൽപ്പന നടത്തിയതായി പ്രതി പൊലീസിന് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ പൊലീസ് തൊണ്ടിമുതൽ കണ്ടെടുത്തു. മഞ്ചേരി അഡീഷണൽ എസ് ഐ നസ്റുദ്ദീൻ നാനാക്കൽ, എ എസ് ഐ എം പി എ നാസർ എന്നിവരാണ് പ്രതിയെ അറസ്ററ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here