മൊബൈല്‍ ആപ്പ്; കോണ്‍ഗ്രസ്-ബിജെപി തര്‍ക്കം രൂക്ഷം; ആപ്പ് പിന്‍വലിച്ച് കോണ്‍ഗ്രസ്

ദില്ലി: മൊബൈല്‍ ആപ്പിനെ ചൊല്ലിയുള്ള കോണ്‍ഗ്രസ്-ബിജെപി തര്‍ക്കം രൂക്ഷമാകുന്നു. വിവരങ്ങള്‍ ചോരുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ‘മെബര്‍ഷിപ്പ് ആപ്പ്’ ഗൂഗില്‍ സ്റ്റോറില്‍ നിന്നും കോണ്‍ഗ്രസ് പിന്‍വലിച്ചു.

നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റല്‍ ഇടപാടിനെന്ന് പേരില്‍ നരേന്ദ്രമോദി പുറത്തിറക്കിയ നമോ ആപ്പിനെതിരെ ഉയര്‍ന്ന് സമാനമായ ആരോപണമാണ് കോണ്‍ഗ്രസിന്റെ മെബര്‍ഷിപ്പ് ആപ്പിനേയും വേട്ടയാടുന്നത്.

സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിയേലേക്ക് മെബര്‍ഷിപ്പ് ആപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ചോരുന്നുണ്ടെന്ന് ഫ്രഞ്ച് സാങ്കേതിക വിദഗ്ദ്ധന്‍ ആല്‍ഡേഴ്‌സണ്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇയാള്‍ തന്നെയാണ് നമോ ആപ്പിലും വിവരങ്ങള്‍ ചോരുന്നുണ്ടെന്ന് ചൂണ്ടികാട്ടിയത്.

ആല്‍ഡേഴ്‌സണ്‍ന്റെ ആരോപണം പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസ് അവരുടെ ആപ്പ് പിന്‍വലിച്ചു. ഗൂഗില്‍ സ്റ്റോറില്‍ കോണ്‍ഗ്രസിന്റെ മെബര്‍ഷിപ്പ് ആപ്പ് ലഭ്യമല്ല. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആപ്പ് പിന്‍വലിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഭാഷ്യം.

അതേസമയം, നമോ ആപ്പിനെതിരെ രാഹുല്‍ ഗാന്ധി വീണ്ടും വിമര്‍ശനവുമായി രംഗത്ത് എത്തി. നമോ ആപ്പ് ഉപയോഗിക്കുന്നവരുടെ ദൃശ്യങ്ങള്‍ സഹിതം അമേരിക്കന്‍ കമ്പനിയ്ക്ക് ചോരുന്നുണ്ട്. 13 ലക്ഷത്തോളം വരുന്ന എന്‍.സി.സി കേഡറ്റുകളോട് ആപ്പ് നിര്‍ബന്ധപൂര്‍വ്വം ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടതായും രാഹുല്‍ഗാന്ധി ട്വിറ്റ് ചെയ്തു.

എന്നാല്‍ രാഹുലിന്റെ ആരോപണത്തെ നിഷേധിച്ച ബിജെപി ഐ.ടി സെല്‍ നേതാവ് മാളവ്യ രംഗത്ത് എത്തി. നമോ ആപ്പിന്റെ സെര്‍വര്‍ ഇന്ത്യയിലാണന്നു ഗൂഗില്‍ അനസ്റ്റികിന് സമാനമായ രീതിയിലുള്ള വിവര ശേഖരണം മാത്രമേ നടക്കുന്നുള്ളുവെന്നും ബിജെപി വ്യക്തമാക്കി.

എന്നാല്‍ ബിജെപി മുതിര്‍ന്ന് നേതാവും രാജ്യസഭാ അംഗവുമായ സുബ്രഹ്മണ്യ സ്വാമി ഈ നിലപാടിനെതിരെ ബിജെപിക്കെതിരെ രംഗത്ത് എത്തി. വാചകമടിയല്ല, കൃത്യമായ വിവരങ്ങളിലൂടെ രാഹുലിന്റെ ആരോപണത്തിന് മറുപടി കൊടുക്കാന്‍ ഐ.ടി സെല്ലിനോട് മോദി നിര്‍ദേശിക്കണമെന്ന് സുബ്രഹ്മണ്യ സ്വാമി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here