ആലപ്പുഴയില്‍ ബിജെപി വനിത പഞ്ചായത്തംഗത്തോട് അശ്ലീല സംസാരം; ബിജെപി നേതാവിനെതിരെ കേസ്; പരാതി ഒതുക്കി തീര്‍ക്കാന്‍ ഉന്നത ഇടപെടല്‍

ആലപ്പുഴ: ബിജെപിയുടെ വനിത പഞ്ചായത്തംഗത്തോട് ഫോണില്‍ അശ്ലീല ചുവയോടെ സംസാരിച്ച ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്തു.

പുന്നപ്ര തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡ് ബിജെപി ബൂത്ത് പ്രസിഡന്റ് ആഞ്ഞിലിപ്പറമ്പില്‍ കിട്ടന്‍ എന്നുവിളിക്കുന്ന സുനില്‍ കുമാറിനെതിരെയാണ് പുന്നപ്ര പൊലീസ് കേസെടുത്തത്.

സ്ത്രീകളോട് അശ്ലീലച്ചുവയോടെ സംസാരിക്കുക, അസഭ്യം പറയുക, പോസ്റ്റര്‍ പ്രചരിപ്പിക്കുക, ജാതിപറഞ്ഞ് ആക്ഷേപിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ഇതേ വാര്‍ഡിലെ പ്രതിനിധിയായ ബിജെപി പ്രവര്‍ത്തകയായ ബിന്ദുബിജുവിന്റെ പരാതിയിലാണ് കേസ്.

വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. അശ്ലീലസംഭാഷണം ചോദ്യം ചെയ്ത ബിന്ദുവിനെ സുനില്‍കുമാര്‍ അസഭ്യവും ജാതിപറഞ്ഞും ആക്ഷേപിച്ച ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ ജില്ലാ പൊലീസ് മേധാവിയ്ക്കും പുന്നപ്ര പൊലീസിനും ബിന്ദു പരാതി നല്‍കിയിരുന്നു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം സംഭവം ചര്‍ച്ചചെയ്ത് പരിഹരിക്കാമെന്നും ഇപ്പോള്‍ വിവാദമാക്കരുതെന്നുംകാട്ടി ചിലര്‍ ബന്ദുവിനെ സമീപിച്ചിരുന്നു. എന്നാല്‍ ബിന്ദു പരാതിയുമായി മുന്നോട്ടുപോയി.

വനിതാപഞ്ചായത്തംഗമെന്ന നിലയില്‍ ഇവര്‍ക്കുനേരെ ഉയരുന്ന ഭീഷണികളെ ശക്തമായി നേരിടുമെന്ന് സിപിഐഎം പുന്നപ്ര ലോക്കല്‍ക്കമ്മിറ്റി സെക്രട്ടറി പിപി ആന്റണി പറഞ്ഞു.

വണ്ടാനം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വിതരണം ചെയ്യുന്നതിന് ഡിവൈഎഫ്‌വൈ പ്രവര്‍ത്തകര്‍ക്ക് വീട്ടില്‍ നിന്ന് പൊതിച്ചോറ് നല്‍കിയതിന് ബിന്ദുവിനെതിരെ സംഘപരിവാറിന്റെ പേരില്‍ വ്യാപകമായി പോസ്റ്റര്‍ പ്രചരിപ്പിച്ചിരുന്നു.

സംഘപരിവാര്‍ സ്ത്രീകള്‍ക്കും പിന്നോക്കവിഭാഗകാര്‍ക്കും നല്‍കുന്ന പരിഗണന എത്രമാത്രം ഉണ്ടെന്നും ഇതിലൂടെ വ്യക്തമാണെന്നും സംഘപരിവാറിന്റെ ഭീഷണിക്കെതിരെ ശക്തമായ പ്രതിഷേധം പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരണമെന്നും ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി എം സജീറും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here