റേഡിയോ ജോക്കിയുടെ മരണം; കാമുകിയെ നാട്ടിലെത്തിക്കാന്‍ ഖത്തര്‍ പോലീസിന്റെ സഹായം തേടി അന്വേഷണസംഘം

റേഡിയോ ജോക്കിയും മിമിക്രി കലാകാരനുമായ രാജേഷിന്റെ കൊലപാതകത്തിന് വഴിയൊരുക്കിയത്, ഭര്‍തൃമതിയും ഖത്തര്‍വാസിയുമായ നര്‍ത്തകിയുമൊത്തുള്ള രണ്ട് വര്‍ഷത്തെ വഴിവിട്ടബന്ധമെന്ന് പൊലീസ്. ഭാര്യയുടെ അവിഹിതബന്ധം മനസ്സിലാക്കിയ ഭര്‍ത്താവാണ് രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുത്തതെന്നും ഇതിനുള്ള തെളിവുകള്‍ ലഭിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

അതേസമയം ഖത്തറില്‍ നിന്ന് നര്‍ത്തകിയെ നാട്ടിലെത്തിക്കാന്‍ ഖത്തര്‍ പോലീസിന്റെ സഹായം തേടിയിരിക്കുകയാണ് അന്വേഷണസംഘം.നര്‍ത്തകിയുടെ ഭര്‍ത്താവിനെ പിടികൂടാനുള്ള ശ്രമവും പൊലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

നാടിനെ നടുക്കിയ തിരുവനന്തപുരം മടവൂര്‍ റേഡിയോ ജോക്കി കൊലപാതകത്തിന്റെ യഥാര്‍ത്ഥ വസ്തുതയിലേക്ക് പൊലീസ് നീങ്ങുകയാണ്.മടവൂര്‍ സ്വദേശിയും റേഡിയോ ജോക്കിയും മിമിക്രി കലാകാരനുമായ രാജേഷ് എന്ന രാജേഷ് കുമാറിന്റെ കൊലപാതകത്തിന് വഴിവെച്ചത് ഖത്തര്‍വാസിയും ഭര്‍തൃമതിയുമായ നര്‍ത്തകിയുമായുള്ള രാജേഷിന്റെ വഴിവിട്ട ബന്ധമെന്നാണ് പൊലീസ് പറയുന്നത്.

തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളെ കുറിച്ച് കേസന്വേഷിക്കുന്ന പൊലീസ് സംഘം രഹസ്യമായി വെളിപ്പെടുത്തിയത് ഇങ്ങനെ. റെഡ് എഫ് എമ്മില്‍ ജോലിയിലിരിക്കവെ രാജേഷ് അത് ഉപേക്ഷിച്ച് കൂടുതല്‍ ശമ്പളം കിട്ടുന്ന ഖത്തറിലെ മലയാളം റേഡിയോ ചാനലില്‍ ജോലിക്ക് പ്രവേശിച്ചു.

അങ്ങനെ രാജേഷ് ഖത്തറില്‍ റേഡിയോ ജോക്കി ആയി ജോലി ചെയ്ത കാലത്താണ് നര്‍ത്തകിയെ പരിചപ്പെട്ടത്.ഖത്തറില്‍ വിവിധ ഡാന്‍സ് പ്രോഗ്രാമുകളും ഡാന്‍സ്‌ക്ലാസുകളും നടത്തി വന്ന യുവതിയെ ഒരു പ്രോഗ്രാമില്‍ വച്ചാണ് രാജേഷ് പരിചയപ്പെടുന്നത്.

ഈ പരിചയം നാളുകള്‍ നീണ്ടപ്പോള്‍ അത് വഴിവിട്ട ബന്ധമായി മാറി.നര്‍ത്തകിയുടെ ഭര്‍ത്താവ് ,തന്റെ ഭാര്യയുടെ രാജേഷുമായുള്ള ബന്ധം പിടികൂടുകയും വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തുവെന്നും രാജേഷിന്റെ സുഹുത്തുതന്നെ പൊലീസിനോട് പറഞ്ഞിരുന്നു.

രാജേഷുമായുള്ള അവിഹിതത്തെ തുടര്‍ന്ന് നര്‍ത്തകിയുടെ ഭര്‍ത്താവ് അവരുമായുള്ള വിവാഹ ബന്ധം ഉപേക്ഷിച്ചു.നര്‍ത്തകിയുമായുള്ള വഴിവിട്ട ബന്ധം പുറത്താവുകയും പ്രശ്‌നങ്ങളായിരിക്കുകയും ചെയ്തിരിക്കുന്നുവെന്ന വിവരം ലഭിച്ച രാജേഷ് ഖത്തറില്‍ നിന്ന് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി.നാട്ടിലെത്തിയിട്ടും രാജേഷ് ഖത്തറിലെ ഈ യുവതിയുമായുള്ള ബന്ധം തുടര്‍ന്നുവെന്നും പൊലീസ് പറയുന്നു.

ഖത്തറിലുള്ള നര്‍ത്തകി നല്‍കിയ ലക്ഷങ്ങള്‍ ഉപയോഗിച്ചാണ് രാജേഷ് മടവൂരില്‍ മെട്രാസ് റിക്കോര്‍ഡിംഗ് സ്റ്റുഡിയോ തുടങ്ങിയതെന്നും പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.രാജേഷിന്റെ ഖത്തര്‍ ബന്ധത്തെ ചൊല്ലി ഭാര്യ രോഹിണിയുമായി രാജേഷ് പിണക്കത്തിലായിരുന്നുവെന്നത് ബന്ധുക്കള്‍ തന്നെ പൊലീസിന് മൊഴി നല്‍കി.

നര്‍ത്തികയുടെ ഭര്‍ത്താവ് കഴിഞ്ഞ ഒരാഴ്ചയായി രാജേഷിനെ കൊലപ്പെടുത്തുന്നതിനായി കൊല്ലത്ത് എത്തിയിരുന്നു.രാജേഷിന്റെ പ്രോഗ്രം നടക്കുന്ന സ്ഥലങ്ങളില്‍ ഈ വ്യക്തി പോയിരുന്നു.ഒടുവില്‍ ആലപ്പുഴയിലെയും കൊല്ലത്തെയും ക്വട്ടേഷന്‍ സംഘാംഗങ്ങളുടെ സഹായത്തൊടെ കൊലപാതകം നടത്തി.

രാജേഷിനെ കൊലപ്പെടുത്തുമ്പോള്‍ നര്‍ത്തകിയുടെ ഭര്‍ത്താവ് കാറിലുണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.അതേസമയം ഖത്തറിലേക്ക് മടങ്ങിയിട്ടില്ലാത്ത നര്‍ത്തകിയുടെ ഭര്‍ത്താവിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

ഇതിനിടെ നര്‍ത്തകിയെ നാട്ടിലെത്തിക്കാന്‍ അന്വേഷണസംഘം ഖത്തര്‍ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്.വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും പൊലീസ് തീരുമാനിച്ചിരിക്കുകയാണ്.എന്നാല്‍ രണ്ട് ദിവസത്തിനുള്ളില്‍ കൊലപാതകികളെ പിടുകൂടുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News