മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഒരു വര്‍ഷം ചായകുടിക്കാന്‍ ചെലവിട്ടത് 3.34 കോടി രൂപയെന്ന് മഹരാഷ്ട്ര സര്‍ക്കാര്‍. അതായത് ഒരു മാസത്തെ ചായയ്ക്കായി 27 ലക്ഷം രൂപയും ഒരു ദിവസത്തെ ചായയ്ക്ക് 92,958 രൂപയും.
ഒരു ചായയ്ക്ക് അഞ്ച് രൂപ എന്ന കണക്കുകൂട്ടിയാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു ദിവസം ഉപയോഗിക്കുന്നത് 18,951 കപ്പ് ചായ. ഈ കണക്കുകളൊന്നും അതിശയോക്തികളല്ല. 2017-18 സാമ്പത്തിക വര്‍ഷത്തെ വിവരാവകാശ നിയമ പ്രകാരം ലഭിച്ച കണക്കാണിത്.
മുന്‍ വര്‍ഷം മുഖ്യമന്ത്രിയുടെ ഓഫീസിലെ ചായകുടിക്ക് സര്‍ക്കാർ ചിലവിട്ടത് 1.20 കോടി രൂപയായിരുന്നു. ഒരു വര്‍ഷം കൊണ്ടുണ്ടായ വര്‍ധന 2.14 കോടി രൂപയുടേത്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ “പിശുക്കനായിരുന്ന” മുഖ്യമന്ത്രി ചായയ്ക്ക് നല്‍കിയത് വെറും 57.99 ലക്ഷം രൂപ മാത്രമായിരുന്നു.
ചായ സല്‍ക്കാരത്തിനായി മാത്രം മുഖ്യമന്ത്രിയുടെ ചെലവില്‍ 577 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായത് അഴിമതിയാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് സഞ്ജയ് നിരുപം ആരോപിച്ചു. ദിവസേന കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി ചായ കുടിക്കാന്‍ മാത്രം കോടികള്‍ ചെലവിടുന്നത് വിരോധാഭാസമാണെന്നും സഞ്ജയ് നിരുപം പറഞ്ഞു.
എലി നിര്‍മാര്‍ജനത്തിന്‍റെ ഭാഗമായി ഒരാഴ്ചയ്ക്കുള്ളില്‍ 3.19,400 എലികളെ കൊന്നൊടുക്കിയതായി ഫട്നാവിസ് മന്ത്രിസഭയില്‍ അംഗമായിരുന്ന ഏക്നാഥ് ഖട്സേ നേരത്തെ അവകാശപ്പെട്ടിരുന്നു. ഈ കണക്കുകള്‍ തെറ്റാണെന്ന് പിന്നീട് തെളിഞ്ഞതോടെ മന്ത്രി മാപ്പുപറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here