അമ്മത്തൊട്ടില്‍ പ്രവര്‍ത്തന രഹിതം; കുഞ്ഞിനെ വരാന്തയില്‍ ഉപേക്ഷിച്ച് രക്ഷിതാക്കള്‍ മുങ്ങി; കുട്ടി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിങ്ങനെ

കോട്ടയം ജന ആശുപത്രിയിലെ അമ്മത്തൊട്ടില്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് കുഞ്ഞിനെ വരാന്തയില്‍ ഉപേക്ഷിച്ച് രക്ഷിതാക്കള്‍ മുങ്ങി. അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന 23ാമത് കുട്ടിക്കാണ് വരാന്തയില്‍ കാത്ത് കിടക്കേണ്ടി വന്നത്. ആശുപത്രിയിലെ ശിശുപരിചരണ വിഭാഗത്തിലുള്ള കുട്ടി പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കോട്ടയം ജന. ആശുപത്രിയില്‍ 2009ല്‍ പ്രവര്‍ത്തനം ആരംഭിച്ച അമ്മത്തൊട്ടിലില്‍ 23ാമത് കുട്ടിയാണ് ഇന്നെത്തിയത്. രാവിലെ അഞ്ചേമുക്കാലോടെയാണ് അമ്മത്തൊട്ടിലിന്റെ വരാന്തയില്‍ അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മത്തൊട്ടിലിന്റെ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് കുഞ്ഞിനെ വരാന്തയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് നിഗമനം.

ആളുകള്‍ അമ്മത്തൊട്ടിലിന്റെ വാതില്‍ക്കല്‍ എത്തുമ്പോള്‍ വാതില്‍ തനിയേ തുറക്കേണ്ടതാണ്. കുട്ടിയെ കിടത്തി കഴിയുമ്പോള്‍ ക്യാഷ്വാലിറ്റിയിലും മേട്രന്റെ റൂമിലും അലാറവും മുഴങ്ങും. എന്നാല്‍ കുറച്ചു നാളുകളായി സാങ്കേതിക തകരാര്‍ മൂലം പലപ്പോഴും വാതില്‍ തനിയെ തുറക്കുകയോ അലാറമടിക്കുകയോ ചെയ്യുന്നില്ല.
ആശുപത്രി പരിസരത്ത് നിരവധി നായ്ക്കള്‍ അലഞ്ഞുതിരിയുന്നുണ്ട്.

ഒരുപക്ഷേ വരാന്തയില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടിയെ ആശുപത്രി ജീവനക്കാര്‍ കാണാന്‍ വൈകിയിരുന്നുവെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നു. സാങ്കേതിക വിഭാഗത്തിന്റെ അനാസ്ഥയാണ് തകരാര്‍ പരിഹരിക്കാത്തതിന് കാരണമെന്ന് ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി അംഗം പി കെ ആനന്ദക്കുട്ടന്‍ പറഞ്ഞു. അമ്മത്തൊട്ടിലിന്റെ തകരാര്‍ ഉടന്‍ പരിഹരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

അതേസമയം ആശുപത്രിയിലെ ശിശുപരിചരണ വിഭാഗത്തിലുള്ള ആണ്‍കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനാണ്. കുട്ടിയെ ഉടന്‍ ശിശുഭവന് കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News