‘ലഭിച്ചത് ഒരു ലക്ഷം രൂപ മാത്രം’; നിര്‍മ്മാതാകളുടെ വാദം പൊളിച്ചടുക്കി ‘സുഡുമോന്‍’ സാമുവല്‍ വീണ്ടും രംഗത്ത്

തിരുവനന്തപുരം: സുഡാനി ഫ്രം നൈജീരിയ നിര്‍മ്മാതാകള്‍ക്കെതിരെ ആഞ്ഞടിച്ച് വീണ്ടും നടന്‍ സാമുവല്‍ റോബിന്‍സന്‍.

തനിക്ക് മാന്യമായ പ്രതിഫലം കിട്ടിയില്ലെന്ന് സാമുവല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ നല്‍കിയ വിശദീകരണത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞു. സാമുവലിന്റെ ആരോപണത്തിന് നിര്‍മ്മാതാക്കള്‍ നല്‍കിയ വിശദീകരണത്തിന് പിന്നാലെയാണ് പുതിയ പോസ്റ്റ്.

തനിക്ക് പ്രതിഫലമായി ലഭിച്ചത് ഒരു ലക്ഷം രൂപ മാത്രമാണെന്നും സാമുവല്‍ പറഞ്ഞു. കുറഞ്ഞ ബഡ്ജറ്റിലുള്ള ചിത്രമാണെന്ന് കരുതിയാണ് ഈ തുകയ്ക്ക് താന്‍ കരാറിലേര്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

കറുത്തവനായതിനാലാണ് താന്‍ ചൂഷണം ചെയ്യപ്പെട്ടതെന്നാണ് കരുതിയതെന്നും എന്നാല്‍ അത് തെറ്റാണെന്ന് ഇപ്പോള്‍ മനസിലായെന്നും സാമുവല്‍ പറയുന്നു. കേരളത്തെയും ജനങ്ങളുടെ സ്‌നേഹത്തെയും അപമാനിക്കാനല്ല ആരോപണമെന്നും വിഷയം ആളുകളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വേണ്ടിയാണ് ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.


സാമുവല്‍ പറയുന്നത് ഇങ്ങനെ:

ഹാപ്പി ഹവേഴ്‌സിന്റെ പ്രതികരണം വന്നതിനാല്‍ എനിക്ക് കിട്ടിയ പ്രതിഫലം വ്യക്തമാക്കേണ്ടതുണ്ട്. അലവന്‍സ് സഹിതം 1,80,000 രൂപയാണ് കരാര്‍ പ്രകാരം ആകെ കിട്ടിയത്. 1 ലക്ഷം രൂപയായിരുന്നു അടിസ്ഥാന സാലറി. വളരെ കുറഞ്ഞ ബഡ്ജറ്റിലുള്ള ചിത്രമാണെന്ന് കരുതിയാണ് ഈ തുകയ്ക്ക് കരാറുണ്ടാക്കിയത്.

ഇത് കേരളത്തിന്റെ സൗന്ദര്യവും സ്‌നേഹവും അനുഭവിക്കാനുള്ള അവസരമായും ഞാന്‍ കരുതി. ഇതൊരു തരക്കേടില്ലാത്ത ബഡ്ജറ്റുള്ള സിനിമയാണെന്ന് എനിക്കറിയില്ലായിരുന്നു.

കേരളത്തിന് പുറത്ത് റിലീസ് ചെയ്യുന്ന കാര്യവും അറിയില്ലായിരുന്നു. ഡിസ്‌നി ചിത്രത്തില്‍ എനിക്ക് ഇപ്പോള്‍ കിട്ടിയതിന്റെ മൂന്നിരട്ടി പണം മാസാമാസം കിട്ടുമായിരുന്നു. അന്നെനിക്ക് 16 വയസേ പ്രായമുണ്ടായിരുന്നുള്ളൂ.

ഈ കുറഞ്ഞ തുക ഞാന്‍ സെറ്റിലെത്തിയപ്പോഴേ നിര്‍മ്മാതാക്കളോട് പറഞ്ഞിരുന്നു. സിനിമ വിജയിച്ചാല്‍ തൃപ്തമായ ഒരു തുക തരാമെന്ന് വാക്കാല്‍ ഉറപ്പ് തന്നിരുന്നു.

ഇന്നലെ ഞാന്‍ നൈജീരിയയിലേക്ക് തിരിച്ചു. 7000 രൂപയേ എയര്‍പോര്‍ട്ട് ചെലവിലേക്ക് തന്നിട്ടുള്ളൂ. എനിക്ക് തരാമെന്ന് പറഞ്ഞ തുക തന്നുമില്ല. ദേഷ്യം കാരണം യാത്രക്കിടെ ഞാന്‍ പണം തരാന്‍ ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ക്ക് മെയില്‍ അയച്ചു.

എനിക്ക് പണത്തിന്റ ആവശ്യമുണ്ടായിരുന്നു. മാത്രമല്ല, ദുബായില്‍ അടുത്തയാഴ്ച സിനിമയുടെ പരസ്യത്തിനും അവര്‍ക്കെന്നെ വേണമായിരുന്നു. ആ മെയിലിന് മറുപടിയുണ്ടായില്ല.

ചിത്രത്തിന്റെ സെറ്റില്‍ എനിക്ക് പലപ്പോഴും കിട്ടിയത് മോശമായ ഭക്ഷണവും താമസവുമാണ്. ഞാന്‍ അതിന് ഒരിക്കലും പരാതിപ്പെട്ടിട്ടില്ല.

ഞാന്‍ കേരളത്തിനോ കേരളത്തിലെ ജനങ്ങള്‍ക്കോ എതിരല്ല. കേരള ചലച്ചിത്ര സ്‌നേഹികളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാത്രമാണ് ആരോപണം ഉന്നയിച്ചത്. കേരളത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല.

മുന്‍ അനുഭവങ്ങളും പ്രായവും കാരണമാണ് എനിക്ക് ചൂഷണം ചെയ്യപ്പെട്ടതായി തോന്നിയത്. എന്റെ തൊലിയുടെ നിറം കൊണ്ടാണ് അതെന്ന് കരുതി. പക്ഷേ ഇപ്പോള്‍ എനിക്ക് മനസിലായി അങ്ങനെയൊന്നുമില്ലെന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News