
സ്ഥിരം തൊഴിൽ എന്ന വ്യവസ്ഥ ഒഴിവാക്കി നിശ്ചിതകാല തൊഴിൽ എന്ന രീതി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ തൊഴിലാളികൾ ഏപ്രിൽ രണ്ടിന് പണിമുടക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും ചേർന്നാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ സമരത്തിന് അഭിവാദ്യം ചെയ്ത് സിഐടിയു ദേശീയ കൗൺസിൽ എല്ലാ സംസ്ഥാനങ്ങളിലും ഏപ്രിൽ രണ്ടിന് സമാന പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും.
അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശ സംരക്ഷണത്തിൽ എക്കാലത്തും മാതൃക കാണിച്ചിട്ടുള്ള കേരളത്തിലെ തൊഴിലാളി പ്രസ്ഥാനം, തൊഴിലാളികളുടെ മൗലികമായ തൊഴിൽ അവകാശം നിഷേധിക്കുന്ന മോഡി സർക്കാരിന്റെ വിജ്ഞാപനത്തിനെതിരെ, പണിമുടക്ക് പ്രഖ്യാപിച്ച് രംഗത്ത് വന്നത് രാജ്യത്താകെ ചലനം സൃഷ്ടിച്ചിട്ടുണ്ട്.
ഇൻഡസ്ട്രിയൽ എംപ്ലോയ്മെന്റ് സ്റ്റാൻഡിങ് ഓർഡേഴ്സ് ആക്ട് 1946ന്റെ ചട്ടങ്ങളിൽ ഭേദഗതിചെയ്ത് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറങ്ങിയത് 2018 മാർച്ച് 16നാണ്. പുതിയ ചട്ടം തൊഴിലാളികളെ തരംതിരിച്ചിരിക്കുന്നത് സ്ഥിരം, പ്രൊബേഷണൽ, ബദലി, താൽക്കാലികം, കാഷ്വൽ, അപ്രന്റീസ്, ഫിക്സഡ് ടേം എംപ്ലോയ്മെന്റ് എന്ന വിധത്തിലാണ്.
ഫിക്സഡ് ടേം എംപ്ലോയ്മെന്റ്‐ ഒരു നിശ്ചിതകാലത്തേക്കുമാത്രം തൊഴിലാളികളെ നിയമിക്കൽ‐ എന്നത് എല്ലാ വ്യവസായങ്ങളിലും ഒരു സമ്പ്രദായമായി മാറും. നിശ്ചിതകാലയളവിലേക്കുള്ള തൊഴിലാളികൾക്ക് ആ വ്യവസായങ്ങളിലെ സ്ഥിരംതൊഴിലാളികളുടെ വേതനത്തിനും ആനുകൂല്യങ്ങൾക്കും അർഹതയുണ്ടായിരിക്കുമെന്ന് സർക്കാർ വിജ്ഞാപനത്തിൽ പറയുന്നുണ്ട്. ഇത് ഒരിക്കലും യാഥാർഥ്യമാകില്ല. നിശ്ചിതകാല തൊഴിലാളിയുടെ നിയമന കാലാവധി അവസാനിച്ചാൽ, നോട്ടീസുപോലും നൽകാതെ അവരുടെ സേവനകാലം അവസാനിച്ചതായി കണക്കാക്കും.
രണ്ടാഴ്ചത്തെ അവധിവച്ച് നോട്ടീസ് നൽകിയാൽ ഈ തൊഴിലാളികളെ പിരിച്ചുവിടാൻ മാനേജ്മെന്റുകൾക്ക് അവകാശമുണ്ടാകും. ചുരുക്കിപ്പറഞ്ഞാൽ തൊഴിലുടമയ്ക്ക് താൽപ്പര്യമുള്ള കാലംമാത്രം ജോലി ലഭിക്കുന്ന ഒരു വിഭാഗമായിരിക്കും നിശ്ചിതകാല തൊഴിലാളികൾ.’
ഒരു തൊഴിലാളിക്ക് ഒരു വ്യവസായത്തിൽ സ്ഥിരം ജോലിയാണെങ്കിൽ 58‐60 വയസ്സുവരെ ജോലി ചെയ്യാം. വാർഷിക ഇൻക്രിമെന്റ്, കരാർ പ്രകാരമുള്ള ശമ്പള വർധന, ലീവ്, സാമൂഹ്യസുരക്ഷ, ഗ്രാറ്റുവിറ്റി തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും സ്ഥിരം തൊഴിലാളികൾക്ക് നൽകാൻ തൊഴിലുടമ ബാധ്യസ്ഥമാണ്.
എന്നാൽ, തൊഴിലാളി സംഘടന ശക്തിയായി പ്രവർത്തിക്കുന്ന വ്യവസായങ്ങളിൽമാത്രമാണ് തൊഴിലാളികൾക്ക് മേൽപ്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുന്നത്. നിശ്ചിതകാല തൊഴിലാളികൾക്ക് എങ്ങനെ ഈ ആനുകൂല്യങ്ങൾ ലഭിക്കും? അവർ സംഘടന രൂപീകരിക്കാൻ ശ്രമിച്ചാൽ അവരെ പിരിച്ചുവിടാൻ തൊഴിലുടമയ്ക്ക് സാധിക്കും. മാനേജ്മെന്റുകൾ നൽകുന്ന തുച്ഛമായ വേതനമായിരിക്കും അവർക്ക് ലഭിക്കുക. സംഘടിതരായി കൂട്ടായി വിലപേശാൻ അവസരം ലഭിക്കാത്ത തൊഴിലാളികളുടെ അവസ്ഥ ദയനീയമയിരിക്കും.
കേന്ദ്രസർക്കാർ ഇപ്പോൾ പുറപ്പെടുവിച്ചതിനു സമാനമായ ഒരു വിജ്ഞാപനം 2003 ഡിസംബർ 10ന് വാജ്പേയി പ്രധാനമന്ത്രിയായിരുന്ന ബിജെപി സർക്കാർ ഇറക്കിയിരുന്നു. അതിനെ തൊഴിലാളി സംഘടനകൾ ശക്തിയായെതിർത്തു. തൊഴിലാളികളുടെ എതിർപ്പിനെ വാജ്പേയി സർക്കാർ തെല്ലും മാനിച്ചില്ല. എന്നാൽ, ട്രേഡ് യൂണിയനുകൾ തുടർച്ചയായി എതിർപ്പ് പ്രകടിപ്പിക്കുകയും പ്രക്ഷോഭമുയർത്തുകയും ചെയ്ത സാഹചര്യത്തിൽ ഇടതുപക്ഷ പിന്തുണയോടെ 2004ൽ അധികാരത്തിൽ വന്ന ഒന്നാം യുപിഎ സർക്കാർ 2007ൽ ബിജെപി സർക്കാരിന്റെ വിജ്ഞാപനം റദ്ദ് ചെയ്തു.
കോർപറേറ്റുകളുടെ സഹായത്താൽ അധികാരമേറിയ മോഡി സർക്കാർ 2015 ഏപ്രിൽ 29ന് നിശ്ചിതകാല തൊഴിൽ നടപ്പാക്കാനുള്ള വിജ്ഞാപനം വീണ്ടും ഇറക്കി. ഇതിനെതിരെ തൊഴിലാളി സംഘടനകൾ ശബ്ദമുയർത്തുകയും 2015 സെപ്തംബർ രണ്ടിന് ദേശീയ പണിമുടക്ക് സംഘടിപ്പിക്കുകയും ചെയ്തതിനാൽ പ്രസ്തുത വിജ്ഞാപനം നടപ്പാക്കിയില്ല.
എന്നാൽ, 2016 ഒക്ടോബർ ഏഴിന് വസ്ത്ര ഉൽപ്പാദന വ്യവസായങ്ങളിൽ നിശ്ചിതകാല തൊഴിൽ ബാധകമാക്കി സർക്കാർ സ്റ്റാൻഡിങ് ഓർഡർ നിയമത്തിന്റെ ചട്ടങ്ങൾ േഭദഗതിചെയ്തു. വസ്ത്ര ഉൽപ്പാദന വ്യവസായങ്ങൾ സീസണൽ വ്യവസായങ്ങളായതുകൊണ്ടാണ് അവർക്ക് താൽക്കാലികമായി നിശ്ചിതകാലത്തേക്ക് തൊഴിലാളികളെ നിയമിക്കാൻ അനുവാദം നൽകുന്ന നിയമ ഭേദഗതി കൊണ്ടുവന്നത് എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ന്യായീകരണം. 2016ൽ അപ്പാരൽ (വസ്ത്രനിർമാണം) വ്യവസായങ്ങളിൽമാത്രം എന്ന് വ്യവസ്ഥ ചെയ്തിരുന്ന നിശ്ചിതകാല തൊഴിൽ, ഇപ്പോൾ എല്ലാ വ്യവസായങ്ങളിലും വ്യാപിപ്പിച്ചിരുക്കുന്നു.
2018 ജനുവരി എട്ടിനാണ് കേന്ദ്ര സർക്കാർ സ്റ്റാൻഡിങ് ഓർഡർ നിയമത്തിന്റെ ചട്ടങ്ങളുടെ ഭേദഗതികൾക്കുള്ള കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. തൊഴിലാളി സംഘടനകളുമായി ഒരു ചർച്ചയും നടത്താതെ ഇത്തരമൊരു വിജ്ഞാപനം പുറപ്പെടുവിച്ചതിനെ എതിർത്ത് സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ കേന്ദ്ര തൊഴിൽമന്ത്രിക്ക് കത്തെഴുതി. കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ അതിലെ വ്യവസ്ഥകളോട് എതിർപ്പുള്ളവർക്ക് അത് പ്രകടിപ്പിക്കാൻ അവസരമുണ്ടായിരുന്നു.
നിരവധി സംഘടനകൾ കരട് വിജ്ഞാപനത്തെ എതിർത്ത് കത്തുകൾ എഴുതി. ഈ എതിർപ്പുകളുടെ അടിസ്ഥാനത്തിൽ തൊഴിലാളി സംഘടനകൾ, തൊഴിലുടമകൾ, സർക്കാർ പ്രതിനിധികൾ എന്നിവരുടെ ഒരു സംയുക്ത യോഗം ഫെബ്രുവരി 15ന് സർക്കാർ വിളിച്ചുചേർത്തു. ആർഎസ്എസ് നേതൃത്വം നൽകുന്ന ബിഎംഎസ് ഒഴികെയുള്ള പത്ത് ദേശീയ ട്രേഡ് യൂണിയനുകൾ, സർക്കാരിന്റെ കരട് വിജ്ഞാപനത്തിലെ വ്യവസ്ഥയോട്‐ എതിർപ്പ് പ്രകടിപ്പിക്കുന്ന, എല്ലാവരും ഒപ്പിട്ട കത്ത് മന്ത്രിക്ക് നൽകി. യോഗം പ്രഹസനമാക്കി മാറ്റിയ കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയൻ നേതാക്കൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. ഈ യോഗം ചേരുന്നതിനുമുമ്പ് നിശ്ചിതകാല’തൊഴിൽ സമ്പ്രദായം നടപ്പാക്കുമെന്ന് സർക്കാർ പാർലമെന്റിൽ പ്രഖ്യാപിച്ചിരുന്നു.
ബംഗളൂരുവിലെ വസ്ത്ര ഉൽപ്പാദന വ്യവസായമേഖലയിലാണ് ആദ്യമായി നിശ്ചിതകാല തൊഴിൽ’സമ്പ്രദായം നടപ്പാക്കിയത്. നിശ്ചിതകാല തൊഴിൽ, പ്രോവിഡന്റ് ഫണ്ട് എന്നീ പ്രശ്നങ്ങളുയർത്തി തൊഴിലാളികൾ‐ മുഖ്യമായും സ്ത്രീത്തൊഴിലാളികൾ‐ വമ്പിച്ച സമരം നടത്തി. വസ്ത്ര ഉൽപ്പാദനം, ഫൂട്ട്വെയർ’വ്യവസായങ്ങൾ സീസണൽ വ്യവസായങ്ങളായതിനാലാണ് നിശ്ചിതകാല തൊഴിൽ വ്യവസ്ഥ നടപ്പാക്കുന്നതെന്നായിരുന്നു സർക്കാരിന്റെ ന്യായീകരണം‐ ഈ വ്യവസായങ്ങൾ അസംഘടിത സ്വഭാവത്തിലുള്ളതാണെന്നും തൊഴിലാളികളെ നിയമിച്ചത് താൽക്കാലിക അടിസ്ഥാനത്തിലാണെന്നും സർക്കാർ വിശദീകരിച്ചു. എന്നാൽ, ഇപ്പോൾ സർക്കാർ സംഘടിതമേഖലയടക്കം എല്ലാ വ്യവസായങ്ങളിലേക്കും ഫിക്സഡ് ടേം എംപ്ലോയ്മെന്റ് വ്യാപിപ്പിച്ച് ഉത്തരവിറക്കി.
പുതിയ വ്യവസ്ഥ നിലവിൽ വന്നാൽ, മേലിൽ ഏത് വ്യവസായങ്ങളിലും തൊഴിലാളികളെ സ്ഥിരംജോലിക്കാരായി നിയമിക്കുന്നതിനു പകരം, നിശ്ചിതകാലത്തേക്ക്‐ രണ്ടോ മൂന്നോ വർഷത്തേക്ക്‐ നിയമിക്കാം. ഒരു തൊഴിലാളി, റിട്ടയർമെന്റ് പ്രായത്തിനിടയിൽ അഞ്ചോ ആറോ തൊഴിലുടമയ്ക്കു കീഴിൽ ജോലി ചെയ്യാൻ നിർബന്ധിതനാകും. താൽക്കാലികമായി ഒരു നിശ്ചിതകാലത്തേക്ക് നിയമിതനാകുന്ന ഒരാൾക്ക് അതവസാനിച്ചാൽ ഭാവിയെന്ത് എന്ന ആശങ്കയോടെ ജീവിക്കേണ്ടിവരും.
മോഡി സർക്കാർ അധികാരമേറ്റതുമുതൽ അന്തർദേശീയ ധനമൂലധനശക്തികളും ഇന്ത്യൻ കോർപറേറ്റുകളും നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. നിക്ഷേപങ്ങൾ ആകർഷിക്കാനെന്ന പേരിൽ, തൊഴിൽ നിയമങ്ങൾ അട്ടിമറിച്ചു. എല്ലാ പ്രധാന തൊഴിൽനിയമങ്ങളും തൊഴിലുടമകൾക്ക് അനുകൂലമായി ഭേദഗതി ചെയ്തു. നിയമങ്ങൾക്കു പകരം, ലേബർ കോഡ് ഉണ്ടാക്കാനാണ് ശ്രമം. തൊഴിലാളികൾക്ക് ട്രേഡ് യൂണിയൻ രൂപീകരിക്കാൻപോലും സ്വാതന്ത്ര്യമില്ല. ഇപ്പോൾ സ്ഥിരം ജോലിയും ഇല്ലാതാക്കി. ഇന്ത്യൻ തൊഴിൽമേഖല 18‐ാം നൂറ്റാണ്ടിലെ തൊഴിൽ സാഹചര്യത്തിലേക്കാണ് വലിച്ചെറിയപ്പെട്ടത്.
പൊതുമേഖലാ സ്വകാര്യവൽക്കരണവും ദ്രുതഗതിയിലാണ് നടക്കുന്നത്. റെയിൽവേ, എയർ ഇന്ത്യ, ഡിഫൻസ് പ്രൊഡക്ഷൻ, തുറമുഖങ്ങൾ, ടെലികോം, കൽക്കരി ഖനനം തുടങ്ങിയ തന്ത്രപ്രധാന മേഖലകളെല്ലാം കോർപറേറ്റുകൾക്ക് തീറെഴുതുകയാണ്. പുതിയ നിക്ഷേപങ്ങൾ വ്യവസായമേഖലയിൽ വരുന്നില്ല. പുതിയ തൊഴിൽ സൃഷ്ടിക്കപ്പെടുന്നില്ല. നോട്ട് നിരോധനവും ജിഎസ്ടിയും ചെറുകിട വ്യവസായമേഖലയെ ഗുരുതരമായി ബാധിച്ചു. ലക്ഷക്കണക്കിനു തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെട്ടു. ഉൽപ്പന്നങ്ങൾക്ക് ന്യായവില കിട്ടാതെ കാർഷികമേഖലയും തകർന്നു.
മോഡി സർക്കാരിന്റെ നാലുവർഷത്തെ ഭരണകാലത്ത് സമ്പന്നർ കൂടുതൽ സമ്പന്നരായി. ‘ഓക്സ്ഫാം’ എന്ന ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നത്, 2016‐17ൽ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കപ്പെട്ട സമ്പത്തിന്റെ (ജിഡിപി) 73 ശതമാനം, ജനസംഖ്യയുടെ മുകൾത്തട്ടിലുള്ള ഒരു ശതമാനം സമ്പന്നർ കൈയടക്കി എന്നാണ്. ജനസംഖ്യയിലെ താഴെതട്ടിലുള്ള പകുതി ജനങ്ങൾക്ക് (65 കോടി) ഈ വർഷം വരുമാനത്തിൽ ഒരു വർധനയുമുണ്ടായില്ല. ഇതാണ് മോഡി മോഡൽ വികസനം. മോഡി വാഗ്ദാനം ചെയ്ത അച്ഛാദിൻ (നല്ല ദിവസം) പ്രതീക്ഷിച്ചവരെല്ലാം വഞ്ചിതരായി. ഈ സാഹചര്യത്തിലും അധ്വാനിക്കുന്ന ജനങ്ങളുടെ മേൽ ആക്രമണം ശക്തിപ്പെടുത്തുകയാണ് മോഡി സർക്കാർ. ഈ തൊഴിലാളിവിരുദ്ധ നയങ്ങളെ കൈയുംകെട്ടി നോക്കിനിൽക്കാനാകില്ല. സർവശക്തിയുമുപയോഗിച്ച് കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ ചെറുക്കണം.
ഏപ്രിൽ രണ്ടിന്റെ പണിമുടക്ക് പ്രഖ്യാപിക്കുന്നതിനു മുമ്പ് ഈ കാര്യം സംബന്ധിച്ച് ബിഎംഎസ് നേതൃത്വത്തോട് സംസാരിക്കുകയുണ്ടായി. പണിമുടക്കുമായി സഹകരിക്കണമെന്ന് അവരോട് അഭ്യർഥിച്ചിട്ടുണ്ട്. ഏപ്രിൽ രണ്ടിന്റെ പണിമുടക്കിൽ കേരളത്തിൽ തൊഴിൽചെയ്യുന്ന എല്ലാവരും അണിചേരും. ബാങ്ക്‐ഇൻഷുറൻസ്, ബിഎസ്എൻഎൽ, കേന്ദ്ര‐സംസ്ഥാന സർക്കാർ സർവീസ്, അധ്യാപകർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരോടും ഏപ്രിൽ രണ്ടിന്റെ പണിമുടക്കിൽ സഹകരിക്കാനും തൊഴിലാളികളെ തെരുവാധാരമാക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ഒറ്റമനുഷ്യനെപ്പോലെ പ്രതിരോധം തീർക്കാനും അഭ്യർഥിക്കുന്നു. ഒരിക്കൽക്കൂടി കേരളം ഇന്ത്യക്ക് വഴികാട്ടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here