
ഒരു വ്യാഴവട്ടത്തിലേറെ നീണ്ട കേരളത്തിന്‍റെ സന്തോഷ് ട്രോഫി സ്വപ്നങ്ങള്‍ കയ്യെത്തുംദൂരെ. കരുത്തരായ ബംഗാളിനെ അവരുടെ മൈതാനത്ത് വിറപ്പിക്കുന്ന പോരാട്ടം പുറത്തെടുത്ത കേരള താരങ്ങള്‍ 60മിനിട്ട് പിന്നിടുമ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിലാണ്.
19 ാം മിനിട്ടില്‍ എം എസ് ജിതിനാണ് കേരളം കാത്തിരുന്ന ഗോള്‍ സ്വന്തമാക്കിയത്. ബംഗാളിന്‍റെ ഗോള്‍മുഖം വിറപ്പിച്ചാണ് കേരളം മുന്നേറുന്നത്. കേരളത്തിന്‍റെ തകര്‍പ്പന്‍ കുതിപ്പ് ജിതിന്‍ വലയിലാക്കുകയായിരുന്നു.
39ാം മിനിട്ടില്‍ വികെ അഫ്ദല്‍ ബംഗാള്‍ ഗോള്‍മുഖം വിറപ്പിച്ചെങ്കിലും തലനാരിഴക്ക് ഗോള്‍ നഷ്ടമായി. ബംഗാള്‍ പരുക്കന്‍ കളി പുറത്തെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ബംഗാള്‍ താരത്തിന് മഞ്ഞകാര്‍ഡ് കിട്ടി.
മത്സരം തത്സമയം കാണാം
കൊല്‍ക്കത്തയിലെ പ്രശസ്തമായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. നേരത്തെ ഗ്രൂപ്പിലെ പോരാട്ടത്തില്‍ കേരളം ബംഗാളിനെ കീഴടക്കിയിരുന്നു.ഈ ആത്മവിശ്വാസത്തിലാണ് കേരളം കളിക്കുന്നത്.
2004-2005 സീസണിലാണ് കേരളം അവസാനമായി കിരീടം നേടിയത്. അഞ്ച് തവണ കിരീടം നേടിയിട്ടുള്ള കേരളം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കലാശക്കളിയില്‍ പോരാടുന്നത്. സന്തോഷ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയിട്ടുള്ള ടീമാണ് ബംഗാള്‍.
കേരള ടീം: രാഹുൽ വി.രാജ് (ക്യാപ്ടൻ), വി.മിഥുൻ (ഗോൾ കീപ്പർ), എസ്.ലിജോ,ജി.ശ്രീരാഗ്,വിബിൻ തോമസ്,ജിതിൻ ഗോപാലൻ,എസ്.സീസൻ,എം.എസ്.ജിതിൻ,കെ.പി.രാഹുല്‍,വി.കെ.അഫ്ദൽ,പി.സി.അനുരാഗ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here