കെഎം ഷാജിയുടെ നുണബോംബുകള്‍ക്ക് മന്ത്രി കെടി ജലീലിന്‍റെ ഗംഭീരമറുപടി

കെ.എം ഷാജിയുടെ നുണബോംബ് !!!!

എന്റെ പഴയ സഹപ്രവർത്തകൻ കെ.എം. ഷാജി MLA എനിക്കെതിരെ പച്ചക്കള്ളം എഴുന്നള്ളിച്ച് നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത് ഇന്നലെയാണ് . ഞാൻ ഡ്രൈവിംഗ് പഠിക്കുമ്പോൾ ഒരാളെ വണ്ടി ഇടിച്ചിട്ട് കൊന്നെന്നും കേസിൽ നിന്ന് രക്ഷപ്പെടാൻ ലൈസൻസുള്ള മറ്റൊരാളെ പ്രതിയാക്കി തടിതപ്പിയെന്നും , ഇതിനായി പേടിച്ചരണ്ട് ലീഗാഫീസിലേക്ക് ഓടിച്ചെന്നെന്നുമാണ് അദ്ദേഹം പറഞ്ഞത് .
വിശുദ്ധ ഖുർആൻ സാക്ഷി ; ഈയുള്ളവൻ ഡ്രൈവിംഗ് പഠിക്കുമ്പോൾ ആരുടെയെങ്കിലും ദേഹത്ത് തട്ടുകയോ അയാൾ മരണപ്പെടുകയോ , കേസിൽ നിന്ന് രക്ഷപ്പെടാൻ ലൈസൻസുള്ള വേറെ ഒരാളെ പ്രതിസ്ഥാനത്താക്കി ഏതെങ്കിലും പോലീസ് സ്റ്റേഷനിൽനിന്ന് ഊരിപ്പോരുകയോ , ഈ ആവശ്യത്തിനായി എവിടെയെങ്കിലുമുള്ള ലീഗാഫീസിൽ ഓടിയെത്തുകയോ ചെയതിട്ടില്ല .

ഇരുപത്തിയഞ്ച് വർഷം മുമ്പ് ഞാൻ യാത്ര ചെയ്ത് കൊണ്ടിരുന്ന ഒരു ടാക്സി ജീപ്പ് കുറ്റിപ്പുറം പാലത്തിനടുത്ത് വെച്ച് അപകടത്തിൽ പെട്ട് ഒരു മോട്ടോർ സൈക്കിൾ യാത്രക്കാരനായ സഹോദരൻ മരണപ്പെട്ട സംഭവമാകാം ഇങ്ങിനെയൊരു കഥ മെനയാൻ ഷാജിയെ പ്രേരിപ്പിച്ചത് . ആ വണ്ടിയുടെ ഉടമസ്ഥൻ മുറിച്ചാൽ പച്ചയെന്ന് നാട്ടുകാർ പറയുന്ന ഇപ്പോഴും ജീവിച്ചിരിക്കുന്ന കാട്ടിപ്പരുത്തിക്കാരനായ ചങ്ങമ്പള്ളി ചെറിയ മമ്മു ഗുരുക്കളാണ് . ഡ്രൈവർ അവിടുത്തുകാരൻ തന്നെയായ കുഞ്ഞിപ്പയായിരുന്നു . തൽസംബന്ധമായ കേസ് കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരുന്നത് . സംശയമുള്ളവർക്ക് നിജസ്ഥിതി അന്വേഷിച്ച് മനസ്സിലാക്കാവുന്നതാണ് .

വിമർശനത്തിൽ എന്നോടെന്നല്ല ആരോടും സാമാന്യമായി പുലർത്തേണ്ട മര്യാദ ഷാജി പുലർത്താറില്ലെന്ന് അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കുന്ന ആർക്കും ബോദ്ധ്യമാകും . അവാസ്തവങ്ങൾ ചേരുവ ചേർത്ത് എതിർപക്ഷത്ത് നിൽക്കുന്ന സമാദരണീയരായ രാഷ്ട്രീയ നേതാക്കളെ (എന്നെയല്ല) കടിച്ച്കീറുന്ന “കാടൻസ്റ്റൈൽ” ലീഗിൽ തന്നെ മഹാഭൂരിപക്ഷത്തിനും ഇഷ്ടമല്ലെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് . അത്തരം അതിരുകടന്ന അസഭ്യവർഷങ്ങളൊന്നും അധികകാലം നീണ്ടുനിൽക്കില്ല . എനിക്കൊരു പാർട്ടിയില്ലെന്ന് സ്ഥാപിക്കാനെന്ന വ്യാജേന വ്യങ്ങ്യമായി തന്തയില്ലെന്ന് വരെ പറഞ്ഞ് വെക്കുന്നുണ്ട് പ്രസ്തുത പ്രസംഗത്തിൽ അദ്ദേഹം . ഞാനെന്റെ പ്രസംഗത്തിലോ എഴുത്തിലോ ഷാജിക്കെതിരെ എന്നല്ല ഒരാൾക്കെതിരെയും മാന്യതയുടെ സീമ ലംഘിച്ച് ഒരു പദപ്രയോഗവും നടത്താതിരിക്കാൻ ശ്രദ്ധിക്കാറുണ്ട് .

ലീഗിനെതിരെ സഭയിൽ ഞാൻ പറഞ്ഞ കാര്യങ്ങളാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെങ്കിൽ ഒരേഒരു കാര്യമേ എനിക്കു അനുബന്ധമായി ചേർക്കാനുള്ളു . ലീഗുകാരല്ല തങ്ങളുടെ പിതാവിനെ , ഭർത്താവിനെ , സഹോദരനെ , മകനെ കൊന്നതെന്നും ലീഗല്ല കൊലയാളികൾക്ക് നിയമ സഹായം ചെയത്കൊടുത്ത് സഹായിച്ചതെന്നും മണ്ണാർക്കാട്ടെ ഹംസയുടെയും നൂറുദ്ദീന്റെയും കുടുംബം പറയുമെങ്കിൽ , കുനിയിലെ അബൂബക്കറിന്റെയും ആസാദിന്റെയും ഭാര്യമാർ പറയുമെങ്കിൽ , ഓമശ്ശേരിക്കാരൻ കെ.ടി.സി അബ്ദുൽ ഖാദറിന്റെ ബന്ധുക്കൾ പറയുമെങ്കിൽ , കുണ്ടൂർ കുഞ്ഞുവിന്റെ സഹോദരങ്ങൾ പറയുമെങ്കിൽ , ചാവക്കാട് മുനിസിപ്പൽ ചെയർമാനായിരിക്കെ കൊല്ലപ്പെട്ട വൽസന്റെ മക്കൾ പറയുമെങ്കിൽ , നാദാപുരത്തെ ഷിബിന്റെ അച്ഛൻ പറയുമെങ്കിൽ സമൂഹ മാധ്യമങ്ങളിൽ വന്ന 44 സഹോദരൻമാരെ കൂടാതെ വയനാട്ടിലെ എസ്റ്റേറ്റ് സമരത്തിൽ വധിക്കപ്പെട്ട കുഞ്ഞിപ്പയുൾപ്പടെയുള്ളവരുടെ ബന്ധുമിത്രാതികൾ പറയുമെങ്കിൽ , ബോംബ് നിർമ്മാണത്തിനിടെ സ്പോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് മരിച്ച നരിക്കാട്ടേരിയിലെ അഞ്ച് ചെറുപ്പക്കാരുടെ രക്ഷിതാക്കൾ അവരാരും യൂത്ത്ലീഗ് പ്രവർത്തകരായിരുന്നില്ല എന്ന് സാക്ഷ്യപ്പെടുത്തുമെങ്കിൽ ഞാൻ എന്റെ ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയാം . ഇതിനൊന്നും ലീഗ് പാർട്ടിയോ നേതാക്കളോ ഉത്തരവാദിയല്ലെന്നാണ് വാദമെങ്കിൽ CPM പ്രവർത്തകർ പ്രതികളായ കൊലപാതക കേസുകളിൽ CPM പാർട്ടിയും അതിന്റെ നേതാക്കളും എങ്ങിനെയാണ് ഉത്തരവാദികളാവുക ? ലീഗിനും കോൺഗ്രസ്സിനും ബി.ജെ.പിക്കും അയ്രണ്ട് പതിനഞ്ചും CPM ന് മാത്രം അയ്രണ്ട് പത്തുമാകുന്നത് ഏത് ‘അളവോമീറററിന്റെ’ അടിസ്ഥാനത്തിലാണ് ?

കൊലപാതകങ്ങൾ ഏത് പാർട്ടിക്കാർ നടത്തിയാലും മഹാപരാധമാണ് . ഒരു ന്യായീകരണവും അതിനില്ല . കൊല്ലപ്പെടുന്നവന്റെ മതവും ജാതിയും നോക്കി മരണങ്ങളെ വിവേചിക്കാനുള്ള ശ്രമം അതിലും വലിയ അപരാധമാണ് . ഒരു തെറ്റ് മറ്റൊരു തെറ്റിനും പരിഹാരമാവില്ലെന്ന് ഇനിയെങ്കിലും നാം തിരിച്ചറിയുക..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here