കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ പൊതുമേഖല ബാങ്കുകളില്‍ നിന്നും തട്ടിയെടുത്തത് 650 കോടി; വിശ്വസ്തന്റെ തട്ടിപ്പിനെക്കുറിച്ച് വാ തുറക്കാതെ മോദി; പീയൂഷ് മന്ത്രിസ്ഥാനം രാജി വയ്ക്കണമെന്ന് പ്രതിപക്ഷം

കേന്ദ്ര റയില്‍ മന്ത്രി പീയൂഷ് ഗോയല്‍ പൊതുമേഖല ബാങ്കുകളില്‍ നിന്നും 650 കോടിയുടെ തട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. പീയുഷ് ഗോയല്‍ ഡയറക്ടറായിരുന്ന ഷിര്‍ദി ഇന്‍ഡസ്ട്രിയല്‍ കമ്പനിയാണ് വന്‍ തട്ടിപ്പ് നടത്തിയത്. ഈ കമ്പനി പീയുഷ് ഗോയലിന്റ ഭാര്യ സീമാ ഗോയല്‍ ഡയറക്ടറായിരിക്കുന്ന ഇന്റര്‍കോണ്‍ അഡൈ്വസേഴ്സിന് വന്‍ തുകകള്‍ വായ്പയായി നല്‍കിയിരുന്നതായും രേഖകള്‍.

ദി വയര്‍ മാഗസീനാണ് തട്ടിപ്പ് പുറത്ത് കൊണ്ട് വന്നിരിക്കുന്നത്.തട്ടിപ്പ് നടത്തിയ പീയുഷ് ഗോയല്‍ രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് മുമ്പുള്ള കാലയളവില്‍ ഷിര്‍ദി ഇന്‍ഡസ്ട്രിയല്‍ എന്ന സ്വകാര്യ കമ്പനിയുടെ ഡയറക്ടറായിരുന്നു കേന്ദ്ര റയില്‍മന്ത്രിയായ പീയുഷ് ഗോയല്‍.ഈ കാലയളവില്‍ പൊതുമേഖല ബാങ്കുകളില്‍ നിന്നും ബിസിനസ് ആവശ്യങ്ങള്‍ക്കായി വായ്പ എടുത്ത കമ്പനി തിരിച്ചടവില്‍ വീഴ്ച്ച വരുത്തി.

2014 ഓട് കൂടി തിരിച്ചടവ്് പൂര്‍ണ്ണമായും മുടങ്ങി. ആവര്‍ഷം വാണിജ്യ മന്ത്രിയായി പീയുഷ് ഗോയല്‍ ചുമതലേയറ്റതോടെ, കമ്പനിക്കെതിരെ കാര്യമായ അന്വേഷണമോ നടപടിയോ ബാങ്കുകള്‍ കൈകൊണ്ടില്ല. ഈ സമയത്ത് തന്നെ ബാങ്കുകളില്‍ നിന്നും തട്ടിച്ച തുകയില്‍ നല്ലൊരു ഭാഗം വിവിധ കമ്പനികളിലേയ്ക്ക് ഷിര്‍ദി ഇന്‍ഡസ്ട്രിയല്‍ മാറ്റി.

പീയുഷ് ഗോയലിന്റെ ഭാര്യ സീമാ ഗോയലിന്റെ ഉടമസ്ഥതയിലുള്ള മുംബൈ ആസ്ഥാനമായ ഇന്റര്‍കോണ്‍ അഡൈ്വസേഴ്‌സിനും 2 കോടിയോളം രൂപ വായ്പയായി നല്‍കി. എന്നാല്‍ ബാങ്കുകള്‍ക്ക് പണം നല്‍കാന്‍ തയ്യാറായില്ല. നരേന്ദ്രമോദിയുടെ വിശ്വസ്തരുടെ ലിസ്റ്റില്‍ ഇടം പിടിച്ച പീയൂഷ് ഗോയല്‍, ക്യാബിനറ്റ് റാങ്കോടെ കേന്ദ്ര റയില്‍ മന്ത്രിയായി ഉയര്‍ത്തപ്പെട്ടു.

വിജയ് മല്ല്യ, നീരവ് മോദി തുടങ്ങിയ വന്‍കിടക്കാരുടെ തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ ഇതിനെക്കുറിച്ച് വയര്‍ മാഗസീന്‍ നടത്തിയ അന്വേഷണത്തിലാണ് കേന്ദ്രമന്ത്രിയുടെ കമ്പനി തന്നെ തട്ടിപ്പ് നടത്തിയതായി വ്യക്തമായത്. ഗ്ലോബല്‍ അനലറ്റിക് കമ്പനിയായ ക്രിസില്‍ 2010 മുതല്‍ ഷിര്‍ദ്ദി വ്യവസായ ഗ്രൂപ്പിന്റെ മോശമായ പ്രകടനം നിരീക്ഷിക്കുന്നുണ്ടായിരുന്നു.

പൊതുമേഖലാ ബാങ്കുകള്‍ക്ക് ലോണ്‍ തിരിച്ചടയ്ക്കുന്നതില്‍ മുമ്പും ഷിര്‍ദ്ദി ഇന്‍ഡസ്ട്രീസിന്റെ മാതൃസ്ഥാപനമായ അസീസ് പ്ലൈവുഡ്, അസീസ് ഗോയല്‍ എന്നീ കമ്പനികള്‍ വീഴ്ചവരുത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പൊതുമേഖല ബാങ്കുകളില്‍ തട്ടിപ്പ് നടത്തിയ പീയുഷ് ഗോയല്‍ കേന്ദ്രമന്ത്രി സ്ഥാനം രാജി വയ്ക്കണമെന്ന് രാജ്യസഭയിലെ കോണഗ്രസ് പാര്‍ലമെന്ററി പാര്‍ടി നേതാവ് ഗുലാം നമ്പി ആസാദ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here