കൃഷ്ണമൃഗ വേട്ടകേസ്; സല്‍മാന്‍ ഖാന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൃഷ്ണ മാനിനെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

കഴിഞ്ഞ ദിവസം കേസില്‍ വിധി പറഞ്ഞ ജോധ്പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അഞ്ചുവര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു. ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

കേസെടുത്ത് 20 വര്‍ഷത്തിനുശേഷമാണ് സല്‍മാന്‍ ഖാന്‍ കുറ്റക്കാരാനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് പരിഗണിക്കുന്നത്.

ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ ഖാന്‍ അഭിനയിക്കുന്നതും നിര്‍മ്മിക്കുന്നതുമായ അരഡസനോളം ബോളിവുഡ് ചിത്രങ്ങള്‍ പ്രതിസന്ധിയിലാവും.

റേസ്-3യും ഭാരതും അടക്കമുളള ചിത്രങ്ങളും ചില ടെലിവിഷന്‍ ഷോകളും മുടങ്ങുന്നതോടെ 1000 കോടിയോളം രൂപയുടെ പ്രതിസന്ധി വിനോദവ്യവസായത്തിലുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്.

കേസില്‍ അഞ്ചുവര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ച ജോധ്പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വേട്ടയ്ക്കിടെ സല്‍മാനൊപ്പമുണ്ടായിരുന്ന സിനിമാ താരങ്ങളായ സെയ്ഫ് അലിഖാന്‍, സൊനാലി ബിന്ദ്ര, തബു, നീലം ഖോത്താലി എന്നിവരെ വെറുതെവിട്ടിരുന്നു.

കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സല്‍മാന്‍ ഖാനെ കഴിഞ്ഞ ദിവസം വൈകീട്ടോടെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചിരുന്നു.

16 വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആസാറാം ബാപ്പുവിന്റെയും ലൗ ജിഹാദിന്റെ പേരില്‍ യുവാവിനെ ചുട്ടുകൊന്ന കേസിലെ പ്രതിയായ ശംഭുലാലിന്റെയും കൂടെയാണ് സല്‍മാന്‍ ശിക്ഷ അനുഭവിക്കുന്നത്.

കോടതിയിലും ജയില്‍ പരിസരത്തും കനത്ത സുരക്ഷാ പൊലീസ് വലയം ഒരുക്കിയിട്ടുണ്ട്. സല്‍മാന്‍ ഖാനെ ശിക്ഷിച്ച നടപടി ബിഷ്‌ണോയ് സമുദായം പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചത്.

സെയ്ഫ് അലി ഖാന്‍ അടക്കമുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ ഹര്‍ജി നല്‍കാനാണ് ബിഷ്‌ണോയ് സമുദായക്കാരുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here