
ചെന്നൈ: മൈതാനത്തിന് പുറത്തും അകത്തുമായി നടന്ന വമ്പന്‍ പ്രതിഷേധങ്ങളൊന്നും ചെന്നൈ സൂപ്പര്‍ കിംഗിസിന് ബാധിച്ചില്ല. കൊല്‍ക്കത്തയുടെ കൂറ്റന്‍ സ്കോര്‍ മറികടന്ന് ധോണിയും സംഘവും വിജയം പിടിച്ചെടുത്ത്.
അവസാന ഓവറില്‍ 17 റണ്‍സെന്ന കടമ്പ ഒരു പന്ത് ശേഷിക്കെ മറികടന്ന് ത്രസിപ്പിക്കുന്ന വിജയമാണ് ചെന്നൈ നേടിയത്. തുടർച്ചയായ രണ്ടാം വിജയമാണ് സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്
കൊൽക്കത്ത ഉയർത്തിയ 203 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ മറികടന്നത്.
ആവേശഭരിതമായ അവസാനഓവര്‍ വിനയ് കുമാറാണ് എറിഞ്ഞത്. ആദ്യ പന്ത് നോബോളായി. ബ്രാവോയാകട്ടെ അത് അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി. അഞ്ചാം പന്ത് രവീന്ദ്ര ജഡേജയും ഗ്യാലറിക്ക് മുകളിലൂടെ പറത്തിയതോടെ വിജയം പറന്നെത്തി.
23 പന്തിൽ 56 റണ്‍സ് നേടിയ സാം ബില്ലിംഗ്സ്, 19 പന്തിൽ 42 റണ്‍സ് അടിച്ചുകൂട്ടിയ ഷെയ്ൻ വാട്സണ്, 26 പന്തിൽ 39 റണ്‍സ് നേടിയ അമ്പാട്ടി റായിഡു എന്നിവരുടെ പ്രകടനം ചെന്നൈ നിരയില്‍ ഏറെ നിര്‍ണായകമായി. വാട്സണും റായിഡുവും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 5.5 ഓവറിൽ 75 റണ്‍സാണ് അടിച്ചുകൂട്ടിയത്.
നായകൻ ധോണി 28 പന്തിൽ 25 റണ്‍സ് നേടി പുറത്തായപ്പോള്‍ ഏഴു പന്തിൽ 11 റണ്‍സുമായി ജഡേജയും അഞ്ചു പന്തിൽ 11 റണ്‍സുമായി ഡ്വെയ്ൻ ബ്രാവോയും പുറത്താകാതെനിന്നു.ട
നേരത്തെ വെസ്റ്റ് ഇൻഡ്യന്‍ സൂപ്പര്‍ താരം ആന്ദ്രെ റസലിന്റെ ഗംഭീര പ്രകടനത്തിന്റെ പിൻബലത്തിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കൂറ്റൻ സ്കോർ പടുത്തുയര്‍ത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കോൽക്കത്ത നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 202 റണ്‍സ് നേടിയത്.
36 പന്തില്‍ നിന്ന് 88 റണ്‍സ് അടിച്ചുകൂട്ടിയ റസലാണ് കൊല്‍ക്കത്തയ്ക്ക് വമ്പന്‍ സ്കോര്‍ സമ്മാനിച്ചത്. 11 സിക്സറുകൾ പറത്തിയ റസല്‍ ഒരു ബൗണ്ടറിയും നേടി. ഒരുഘട്ടത്തിൽ പത്ത് ഓവറിൽ 89/5 എന്ന നിലയിലായിരുന്ന കൊൽക്കത്ത റസലിന്റെ മിന്നൽപ്രകടനത്തിന്റെ പിൻബലത്തിൽ 20 ഓവറിൽ 202/6 എന്ന സ്കോറിലേക്ക് എത്തുകയായിരുന്നു.
വീഡിയോ റിപ്പോര്‍ട്ട് കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here