
ന്യൂഡല്‍ഹി: ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും നടത്തിയ അഴിമതിക്കഥകള്‍ പുറത്തേക്ക് വന്നതോടെ നില്‍ക്കള്ളിയില്ലാതായിരിക്കുകയാണ്, മോദിയ്ക്കും കൂട്ടര്‍ക്കും. അമിത് ഷായുടെ മകന്‍ അഴിമതിക്കുരുക്കില്‍പ്പെട്ടതിന് പിന്നാലെയാണ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ നടത്തിയ അഴിമതിക്കഥകളും പുറത്താകുന്നത്. പീയൂഷ് ഗോയലിന്റെ പത്‌നി സീമ ഗോയലിന്റെ കമ്പനി 10 വര്‍ഷംകൊണ്ടു വളര്‍ന്നത്, 3,000 ഇരട്ടിയോളമാണ്.
മന്ത്രി ഗോയലിന്റെ സ്വാധീനം ഉപയോഗിച്ച്, ഗോയലിന്റെ കുടുംബം, ബാങ്കുകളില്‍ നിന്നും വന്‍ തുക വായ്പയെടുക്കുകയു സ്വാധീനത്തില്‍ വായ്പകള്‍ കിട്ടാക്കടമായി പ്രഖ്യാപിക്കുകയുമാണ് ചെയ്തതെന്ന് ഇതിനോടകം പുറത്തായിട്ടുണ്ട്.
ഗോയലിന്റെ കുടുംബത്തിനു ബന്ധമുള്ള ഷിര്‍ദി ഇന്‍ഡസ്ട്രീസ്, യൂണിയന്‍ ബാങ്കില്‍നിന്നു വാങ്ങിയ 651 കോടി രൂപയില്‍ 65 ശതമാനവും എഴുതിത്തള്ളിയെന്ന് അവര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മോദിമന്ത്രിസഭയുടെ അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്തു വരവേ, പീയുഷ് ഗോയലിന്റെ രാജി ആവശ്യപ്പെട്ട്, കോണ്‍ഗ്രസ്സും രംഗത്തെത്തി.
2005-06ല്‍ പീയൂഷ് ഗോയലിന്റെയും സീമ ഗോയലിന്റെയും ഉടമസ്ഥതയിലാണ് ഇന്റര്‍കോണ്‍ തുടങ്ങിയത്. അന്ന് ഒരുലക്ഷം രൂപയായിരുന്നു മൂലധനം. 2014 മേയ് 13നു പീയൂഷ് ഗോയല്‍ ഡയറക്ടര്‍ സ്ഥാനം രാജിവച്ച് ഓഹരികള്‍ ഭാര്യയ്ക്കു കൈമാറി. കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനായിരുന്നു കമ്പനി സ്ഥാനങ്ങള്‍ രാജി വെച്ചത്.
കമ്പനിയുടെ ഓഹരികള്‍ ഗോയലിന്റെ ഭാര്യ സീമയുടെയും പുത്രന്‍ ധ്രുവിന്റെ പേരിലായിരുന്നു, പത്തുവര്‍ഷം കൊണ്ടു കമ്പനിയുണ്ടാക്കിയ വരുമാനം 30 കോടി രൂപ മൂലധനത്തിന്റെ 3,000 ഇരട്ടി.
ഇന്റര്‍കോണ്‍ അഡൈ്വസേഴ്‌സിന്റെ വരുമാന സ്രോതസ്സ് എന്തെന്നു പീയൂഷ് ഗോയലും കുടുംബവും വ്യക്തമാക്കുന്നില്ല. പീയൂഷ് ഗോയലും കുടുംബവും ഉള്‍പ്പെടെയുള്ള രണ്ടു സംഘങ്ങളുടെ ഉടമസ്ഥതയില്‍ 11 കമ്പനികളുണ്ട്. ഇവയില്‍ പല കമ്പനികളുടെയും ധനസ്ഥിതി മോശം. അവയില്‍ പലതിന്റെയും വന്‍ തുക ബാങ്ക് വായ്പകള്‍ കിട്ടാക്കടമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here